പട്ടായയിലെ അപാർട്‌മെന്റിന്റെ 17-ാം നിലയിൽനിന്ന് വീണു: ശതകോടീശ്വരനായ ASOS സഹസ്ഥാപകന് ദാരുണാന്ത്യം

ബ്രിട്ടീഷ് ഫാഷൻ ആന്റ് കോസ്‌മെറ്റിക് കമ്പനിയായ അസോസി (ASOS) ന്റെ സഹസ്ഥാപകനും ശതകോടീശ്വരനുമായ ക്വെന്റിൻ ഗ്രിഫിത്ത് അന്തരിച്ചു. തായ്‌ലൻഡിലെ പട്ടായയിലുള്ള തന്റെ അപാർട്‌മെന്റിന്റെ 17-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് അമ്പത്തിയെട്ടുകാരനായ ഗ്രിഫിത്ത് താഴേക്ക് വീഴുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കിൽ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു. അപാർട്‌മെന്റിനുള്ളിൽ സംശയിക്കാവുന്ന തരത്തിലുള്ള ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വിശദമായ പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്നും പോലീസ് അറിയിച്ചു.
പട്ടായയിലെ പാരാമെഡിക്കൽ ഉദ്യോഗസ്ഥരും പോലീസുമാണ് അദ്ദേഹത്തെ ബാൽക്കണിയുടെ താഴെ തറയിൽ മരിച്ചനിലയിൽ കണ്ടത്. തായ്‌ലൻഡുകാരിയായ മുൻ ഭാര്യ ഗ്രിഫ്ത്തിനെതിരെ രംഗത്തെത്തിയിരുന്നു. അവർ ഒരുമിച്ച് നടത്തിയിരുന്ന ഒരു കമ്പനിയിൽനിന്ന് 6.1 കോടി രൂപ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. കൂടാതെ കഴിഞ്ഞ വർഷം തന്റെ അറിവോ സമ്മതമോ കൂടാതെ ഭൂമിയും ബിസിനസിലെ ഓഹരികളും വിൽക്കാൻ വ്യാജരേഖകൾ ചമച്ചുവെന്നും മുൻ ഭാര്യ ഗ്രിഫ്ത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്യുകയും ഗ്രിഫ്ത്ത് ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തിരുന്നു.
2000-ത്തിൽ നിക്ക് റോബർട്ട്‌സണിനും ആൻഡ്രൂ റെഗനുമൊപ്പമാണ് ലണ്ടൻ ആസ്ഥാനമായി ഗ്രിഫിത്ത് അസോസ് എന്ന ഫാഷൻ കമ്പനി തുടങ്ങിയത്. പതുക്കെ വിപണി കീഴടക്കിയ അവരുടെ ക്ലയന്റുകളുടെ പട്ടികയിൽ മിഷേൽ ഒബാമയും വെയ്ൽസ് രാജകുമാരിയും വരെ ഉൾപ്പെടുന്നു.
ആദ്യഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയശേഷമാണ് അദ്ദേഹം തായ് യുവതിയെ വിവാഹം കഴിച്ചത്. 2007-ൽ തായ്‌ലൻഡിലേക്ക് മാറുകയും ചെയ്തു. ഇരുവർക്കും ഒരു മകനും മകളുമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹമോചിതരായത്.

