KSDLIVENEWS

Real news for everyone

റിയാസ് മൗലവി വധം: വിധി പറയുന്നത് മൂന്നാമതും മാറ്റി

SHARE THIS ON


കാസര്‍കോട്: ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ കഴുത്തറുത്ത് കൊന്ന കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 30ആണ് പുതിയ തീയതി. ഇത് മൂന്നാംതവണയാണ് വിധിപറയൽ മാറ്റിവെക്കുന്നത്.

നേരത്തെ, ഫെബ്രുവരി 29നും മാർച്ച് ഏഴിനും വിധി പ്രസ്താവിക്കാനിരുന്നുവെങ്കിലും മാറ്റുകയായിരുന്നു. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെ പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറിയാണ് ആർ.എസ്.എസ് സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

റിയാസ് മൗലവി വധക്കേസ് പ്രതികളായ ആർ.എസ്.എസ് പ്രവർത്തകർ
കൊലപാതകം നടന്ന് ഏഴുവർഷത്തെ കാത്തിരിപ്പിനൊടുവിൽ മൗലവി കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനമായ ഇന്ന് വിധി പറയുമെന്നായിരുന്നു മാർച്ച് ഏഴിന് കോടതി അറിയിച്ചിരുന്നത്. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് വിധി പറയുക. 2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്.

കേസിൽ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ പിടിയിലായ പ്രതികള്‍ ജയിലില്‍ തന്നെയാണ്.

ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി.എന്‍.എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പൊലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!