KSDLIVENEWS

Real news for everyone

ഇനിവരില്ല, കുഞ്ഞു കല്യാണി, അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും; പിന്നിൽ ഭർതൃവീട്ടിലെ പ്രശ്നങ്ങളോ?

SHARE THIS ON

കോലഞ്ചേരി (കൊച്ചി): മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയില്‍നിന്ന് അമ്മ കൂട്ടിക്കൊണ്ടുപോയ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 2.20 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞു കിടക്കുകയായിരുന്നു കുട്ടിയുടെ മൃതദേഹം. തിരച്ചല്‍ തുടങ്ങി മൂന്നു മണിക്കൂറിനുള്ളിലാണ് കുഞ്ഞുണ്ണിക്കര യു കെ സ്‌കൂബ ടീം മൃതദേഹം കണ്ടെത്തിയത്. മറ്റക്കുഴി കീഴ്പിള്ളില്‍ സുഭാഷിന്റെ മകള്‍ കല്യാണിയെയാണ് തിങ്കളാഴ്ച വൈകീട്ട് കാണാതായത്. വൈകീട്ട് 3.30- ഓടെ പണിക്കരുപടിയിലുള്ള അങ്കണവാടിയില്‍നിന്ന് അമ്മ കല്യാണിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

അമ്മയില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് മൂഴിക്കുളം മേഖലയില്‍ കുഞ്ഞിനായി രാത്രി വൈകിയും തിരച്ചില്‍ നടത്തുകയായിരുന്നു. അമ്മ കുഞ്ഞുമായി മൂഴിക്കുളത്തിനടുത്ത് ബസ് ഇറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് ചില മാനസിക പ്രശ്‌നങ്ങളുള്ളതായി പറയുന്നുണ്ട്. അമ്മ പരസ്പരവിരുദ്ധമായാണ് ആദ്യം പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മൂഴിക്കുളം പാലത്തിനു സമീപം കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് ഇവര്‍ പറഞ്ഞു. അഗ്‌നിരക്ഷാസേനയും പ്രദേശവാസികളും പാലത്തിന് സമീപം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു.

കുഞ്ഞിനെയും കൂട്ടി അമ്മ മടങ്ങിയെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. ഏഴു മണിയോടെ അമ്മ ഓട്ടോറിക്ഷയില്‍ കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലെത്തിയെങ്കിലും കൂടെ കുട്ടിയുണ്ടായിരുന്നില്ല. ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ് കുട്ടിയുടെ അമ്മ. അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും.

അതേസമയം, ഭര്‍തൃവീട്ടില്‍ യുവതിക്ക് പലവിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പ്രാര്‍ത്ഥനകള്‍ വിഫലം

കോലഞ്ചേരി മറ്റക്കുഴിയില്‍നിന്ന് കാണാതായ മൂന്നുവയസ്സുകാരി കല്യാണിക്കായി നടത്തിയ പ്രാര്‍ത്ഥനകളും കാത്തിരുപ്പും വിഫലം. ബന്ധുക്കളും നാട്ടുകാരും കുട്ടിയെ കണ്ടെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മൂഴിക്കുളം മേഖലയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയും തിരച്ചില്‍ നടത്തിയിരുന്നു. ഈ ഭാഗത്ത് കുഞ്ഞിനെ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണിത്. മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞു കിടക്കുകയായിരുന്നു കുട്ടിയുടെ മൃതദേഹം.

വഞ്ചിയിലും ബോട്ടിലുമായി സ്‌കൂബ ടീമും ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് കൂട്ടായാണ് പരിശോധന നടത്തിയത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. റോജി എം. ജോണ്‍ എംഎല്‍എയും സ്ഥലത്തെത്തി. കുട്ടിയെ ഉപേക്ഷിച്ച ശേഷം അമ്മ തനിയെ ഓട്ടോറിക്ഷയില്‍ കിഴക്കേ കുറുമശ്ശേരിയിലുള്ള വീട്ടിലേക്ക് പോയതായാണ് പോലീസിന്റെ കണ്ടെത്തല്‍. പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പുഴയുടെ ഭാഗത്ത് കുട്ടിയെ ഉപേക്ഷിച്ചതായി അമ്മ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!