ഐസ്ക്രീമില്‍ വിഷം ചേര്‍ത്തു, ടോര്‍ച്ചെടുത്ത് തലക്കടിച്ചു’; സന്ധ്യ കുഞ്ഞിനെ നേരത്തെയും കൊല്ലാൻ ശ്രമിച്ചതായി ബന്ധുക്കള്‍

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്നര വയസുകാരിയ കൊലപ്പെടുത്തിയ അമ്മ സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ബന്ധുവും അയല്‍വാസിയുമായ അശോകൻ.
ഐസ്ക്രീമില്‍ വിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ചപ്പോള്‍ മുതിർന്ന കുട്ടി ബഹളം വെച്ചതോടെയാണ് സന്ധ്യ ഈ ശ്രമത്തില്‍ നിന്ന് പിന്മാറിയതെന്ന് അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.
‘സന്ധ്യയുടെ വീട്ടില്‍ വെച്ച് കുഞ്ഞിനെ വിഷം ചേർത്തുകൊല്ലാൻ ശ്രമിച്ചപ്പോള്‍ മൂത്ത കുട്ടി ബഹളം ഉണ്ടാക്കി, തുടർന്ന് ടോർച്ചെടുത്ത് തലക്കടിച്ചതോടെ അവിടെത്തെ അമ്മ മക്കളെ ഇവിടെ കൊണ്ടുവിടുകയായിരുന്നു. അമ്മ തന്നെയാണ് പറഞ്ഞത് മക്കളെ കൊല്ലാൻ ശ്രമിച്ചത്. പൊലീസില്‍ പഞ്ചായത്തംഗം ഇടപെട്ട് പരാതി നല്‍കിയിരുന്നു. തുടർന്ന് കൗണ്‍സിലിങ്ങൊക്കെ കൊടുത്തിരുന്നു’-അശോകൻ പറഞ്ഞു.
സന്ധ്യക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും മുൻപും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതാണ് ഭർത്താവ് സുഭാഷും മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവത്തില്‍ സന്ധ്യയുടെ ചേച്ചിക്കും അമ്മക്കും പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി സുഭാഷ് പറഞ്ഞു.
അതേസമയം, മൂന്നരവയസുകാരി കല്യാണിയുടെ മരണത്തില്‍ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തും. ഭർതൃവീട്ടിലെ പ്രശ്നങ്ങളും പൊലീസ് അന്വേഷിക്കും. കുട്ടിയെ പുഴയിലെറിഞ്ഞതായി സന്ധ്യ മൊഴിനല്‍കിയതിനെ തുടർന്നുള്ള തിരച്ചിലില്‍ ഇന്ന് പുലർച്ചെ 2.20ഓടെയാണ് മൂഴിക്കുളം പാലത്തിന് സമീപത്തുനിന്ന് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ഭർത്താവുമായുള്ള അകല്‍ച്ചയെ തുടർന്ന് സന്ധ്യ കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ വൈകീട്ട് 3.30ഓടെ പണിക്കരുപടിയിലുള്ള അംഗൻവാടിയില്‍ നിന്ന് സന്ധ്യ കല്യാണിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. എന്നാല്‍, വൈകീട്ട് തനിച്ചാണ് സന്ധ്യ വീട്ടിലെത്തിയത്. കുഞ്ഞെവിടെയെന്ന് ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ ബസ് യാത്രക്കിടെ കാണാതായെന്നായിരുന്നു സന്ധ്യയുടെ മറുപടി. തുടർന്ന് പൊലീസിനെ അറിയിക്കുകയും വ്യാപക തിരച്ചില്‍ നടത്തുകയുമായിരുന്നു.
പൊലീസ് ചോദ്യംചെയ്യലിനിടെയാണ് കുഞ്ഞിനെ മൂഴിക്കുളത്ത് പുഴയില്‍ ഉപേക്ഷിച്ചതായി സന്ധ്യ മൊഴിനല്‍കിയത്. മൂഴിക്കുളത്ത് കുഞ്ഞുമായി എത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സന്ധ്യയെ പൊലീസ് സ്ഥലത്തെത്തിച്ച് ഇവർ കാണിച്ച സ്ഥലത്തും തിരച്ചില്‍ നടത്തി. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് പ്രതികൂല കാലാവസ്ഥയിലും തിരച്ചില്‍ നടത്തിയത്. തിരച്ചില്‍ തുടങ്ങി മൂന്നു മണിക്കൂറിനുള്ളിലാണ് കുഞ്ഞുണ്ണിക്കര യു.കെ സ്‌കൂബ ടീം മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞുകിടക്കുകയായിരുന്നു മൃതദേഹം.