ഗസ്സയിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇനി പിന്തുണയില്ല; ഇസ്രായേലിന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടൺ: ഗസ്സയിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ അമേരിക്കയുടെ പിന്തുണയുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത വൃത്തങ്ങൾ ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ‘ഈ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ ഉപേക്ഷിക്കും.’ ട്രംപിന്റെ അടുത്ത പ്രതിനിധികൾ ഇസ്രയേലിനോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ഗസ്സ വിഷയത്തെ ചൊല്ലി അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎസ് മുന്നറിയിപ്പ് നൽകിയതെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യുദ്ധം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ മാർഗങ്ങളുണ്ടെങ്കിലും ഇച്ഛാശക്തിയിലെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റ് പര്യടനത്തിൽ നിന്ന് ഇസ്രായേലിനെ ഒഴിവാക്കിയ ട്രംപ് ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കാൻ നെതന്യാഹുവിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സൂചനയുണ്ട്.
സ്വന്തം നേട്ടത്തിന് വേണ്ടി തന്നെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കിയ ട്രംപ് നെതന്യാഹുവുമായുള്ള നേരിട്ടുള്ള ബന്ധം വിച്ഛേദിച്ചതായി നേരത്തെ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. അതേസമയം, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഇസ്രായേലിലേക്കുള്ള യാത്രകൾ റദ്ധാക്കി.