ഏഴ് വിക്കറ്റ് നഷ്ടം; 200 കടന്ന് ഇന്ത്യ

സതാംപ്റ്റൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റിങ് തകർച്ച നേരിട്ട് ഇന്ത്യ. 87 ഓവർ പൂർത്തിയായപ്പോൾ ഏഴിന് 206 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ വിരാട് കോലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, അശ്വിൻ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 132 പന്തിൽ നിന്ന് 44 റൺസെടുത്ത കോലിയെ ജേമിസൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ക്യാപ്റ്റൻ മടങ്ങുമ്പോൾ 67.4 ഓറിൽ നാലിന് 149 റൺസെടുത്തു നിൽക്കുകയായിരുന്നു ഇന്ത്യ. തലേദിവസത്തെ സ്കോറിനോട് മൂന്ന് റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് ചേർക്കാനായത്. പന്തിന് 22 പന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് നേടാനായത്. ജാമിസണിന്റെ പന്തിൽ ലഥാം പിടിക്കുകയായിരുന്നു. ഒന്നാന്തരമായി പ്രതിരോധിച്ചുകൊണ്ടിരുന്ന രഹാനെ 117 പന്ത് നേരിട്ട് അർധ സെഞ്ച്വറിക്ക് ഒരു റൺ അകലെവച്ച് പുറത്താകുകയായിരുന്നു. വാഗ്നറുടെ പന്തിൽ ലഥാമാണ് ക്യാച്ചെടുത്തത്. രവീന്ദ്ര ജഡേജയും ആർ. അശ്വിനും ചേർന്നാണ് എൺപത്തിയാറാം ഓവറിൽ ഇന്ത്യയെ ഇരുന്നൂറ് റൺസ് കടത്തിയത്. 200 കടക്കുമ്പോൾ ജഡേജ പതിനൊന്നും അശ്വിൻ 22 ഉം റൺസെടുത്തുനിൽക്കുകയായിരുന്നു. പിന്നീട് 27 പന്തിൽ നിന്ന് 22 റൺസെടുത്ത അശ്വിൻ പുറത്തായി. സൗത്തിയുടെ പന്തിൽ ലഥാം തന്നെയാണ് ക്യാച്ചെടുത്തത്. ആദ്യ ദിനം മഴയിൽ ഒലിച്ചുപോയപ്പോൾ രണ്ടാം ദിനത്തിൽ 64.4 ഓവറാണ് മത്സരം നടന്നത്. ഓപ്പണർമാരായ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര എന്നിവർ ആദ്യ ദിവസം തന്നെ പുറത്തായിരുന്നു. രോഹിത് 68 പന്തിൽ 34 റൺസെടുത്തപ്പോൾ 64 പന്തിൽ നിന്ന് 24 റൺസാണ് ഗിൽ അടിച്ചെടുത്തത്. 54 പന്ത് നേരിട്ട് എട്ടു റൺസായിരുന്നു പൂജാരയുടെ സമ്പാദ്യം.

