നിരോധനം ചോദ്യംചെയ്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നിരോധനം ശരിവെച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യംചെയ്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. സംഘടനയുടെ ചെയര്മാന് ഒ.എം.എ സലാമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. UAPA നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരമായിരുന്നു നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി. ഈ നിരോധനം ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ അധ്യക്ഷനായ ട്രിബ്യൂണല്‍ ശരിവച്ചിരുന്നു. ഇതിനെതിരെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചത്. റീഹാബ് ഇന്ത്യ ഫൗണ്ടേഷന്, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന്, നാഷണൽ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്, റീഹാബ് ഫൗണ്ടേഷന് കേരള എന്നിവയാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട മറ്റു സംഘടനകള്‍.

