ഹറമുകളില്‍ ലഗേജുകള്‍ സൂക്ഷിക്കാൻ പുതിയ പദ്ധതിയുമായി ഹജ്ജ് ഉംറ മന്ത്രാലയം

തിർത്ഥാടകർക്ക് ലഗേജുകള്‍ സൂക്ഷിക്കുന്നതിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് ഹജ്ജ് ഉംറ മന്ത്രാലയം. മക്ക മദീന ഹറമില്‍ എത്തുന്നവരുടെ ബാഗുകളും മറ്റും സൂക്ഷിക്കാൻ സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം.
കൂടുതല്‍ തീർത്ഥാടകർ എത്തുന്നതോടെ കർമ്മങ്ങള്‍ സുഗമമാക്കാനാണിത്.
സുരക്ഷിതമായ അന്തരീക്ഷത്തില്‍ ആരാധനാക്രമങ്ങള്‍ നിർവഹിക്കാനാവശ്യമായ സൗകര്യമൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇരു ഹറം കാര്യാലയ പരിചരണ അതോറിറ്റിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകോത്തര നിലവാരത്തിലുള്ള പദ്ധതിയാണ് നടപ്പാക്കുക. ഈ മേഖലയില്‍ പ്രാവീണ്യമുള്ള ഏജൻസികള്‍ക്ക് നവംബർ 15 വരെ ടെൻഡർ സമർപ്പിക്കാം.
മക്കയിലെ മസ്ജിദുല്‍ ഹറമിലും, മദീനയിലെ പ്രവാചക പള്ളിയിലും തീർത്ഥാടകർക്ക് ഇതോടെ ലഗേജുകള്‍ സൂക്ഷിക്കാം. ഇതിലൂടെ തീർത്ഥാടകർക്ക് ആരാധനയില്‍ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കാനും കർമ്മങ്ങള്‍ പൂർത്തിയാകാനുമാവും. തീർത്ഥാടകരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വിവിധ പദ്ധതികള്‍ ഇരുഹറമുകളിലും ആവിഷ്‌കരിച്ചു വരുന്നുണ്ട്.
ഉംറക്കെത്താൻ വിസ സംവിധാനങ്ങള്‍ എളുപ്പമാക്കിയതോടെ വർഷം മുഴുവൻ തീർത്ഥാടകരുടെ ഒഴുക്കാണ്. കഴിഞ്ഞ വർഷം 135 ലക്ഷം തീർത്ഥാടകർ ഉംറക്കായി എത്തി. ഒന്നരക്കോടി തീർത്ഥാടകർ ഈ വർഷം ഉംറ നിർവഹിക്കാൻ എത്തുമെന്നാണ് പ്രതീക്ഷ.

