രാജാവല്ല പ്രസിഡന്റ്’; അമേരിക്കയില്‍ ട്രംപിനെതിരെ വൻപ്രതിഷേധം; തെരുവിലിറങ്ങി ലക്ഷങ്ങള്‍

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ വർധിച്ചുവരുന്ന സ്വേച്ഛാധിപത്യത്തിനും അഴിമതിക്കും എതിരെ ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം.
ന്യൂയോർക്ക്, വാഷിംഗ്ടണ്‍ ഡിസി, ചിക്കാഗോ, മയാമി, ലോസ് ഏഞ്ചല്‍സ് തുടങ്ങി യുഎസിലുടനീളമുള്ള നഗരങ്ങളില്‍ ബഹുജന പ്രതിഷേധങ്ങളില്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാർ തെരുവിലിറങ്ങി. ട്രംപ് ഭരണകൂടത്തിനെതിരെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ പ്രതിഷേധമാണിത്.
രാജ്യത്തുടനീളം ഏകദേശം 7 ദശലക്ഷം ആളുകള്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെടുന്നു. 50 സംസ്ഥാനങ്ങളിലായി 2700ലധികം റാലികള്‍ ഇനിയും നടക്കാനിരിക്കുന്നു. ആധുനിക യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിയിരിക്കും ഇതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ട്രംപ് തന്റെ രണ്ടാം ടേമില്‍ പ്രസിഡന്റ് എന്ന നിലക്ക് അമിതധിക്കാരം ഉപയോഗിച്ചതിനുള്ള പ്രതികരണമായാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. ജനുവരി മുതല്‍ പ്രതിഷേധങ്ങള്‍ അടിച്ചമർത്താനും കുടിയേറ്റ നിർവ്വഹണത്തെ സഹായിക്കാനും ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള നഗരങ്ങളിലേക്ക് നാഷണല്‍ ഗാർഡിനെ അയക്കാനും ട്രംപ് ഉത്തരവിട്ടു. മാത്രമല്ല ഇടതുപക്ഷ, ലിബറല്‍ ഗ്രൂപ്പുകള്‍ക്കെതിരെ കർശന നടപടി സ്വീകരിച്ചു.
‘നോ കിംഗ്സ്’ റാലികള്‍ക്ക് ഡെമോക്രാറ്റുകളുടെ പിന്തുണയുണ്ട്. മുൻ പ്രസിഡന്റ് സ്ഥാനാർത്ഥികളായ കമല ഹാരിസും ഹിലരി ക്ലിന്റണും അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസും സ്വതന്ത്ര സെനറ്റർ ബെർണി സാൻഡേഴ്സും പരസ്യ പിന്തുണ നല്കി. ‘ഞങ്ങള്‍ അമേരിക്കയെ സ്നേഹിക്കുന്നതിനാലാണ് ഇവിടെയുള്ളത്.’ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന റാലിയില്‍ സംസാരിക്കവെ സാൻഡേഴ്സ് ജനക്കൂട്ടത്തോട് പറഞ്ഞു.’ ജൂണില്‍ നടന്ന ‘നോ കിംഗ്സ്’ പ്രതിഷേധത്തില്‍ ഏകദേശം അഞ്ച് ദശലക്ഷം ആളുകള്‍ പങ്കെടുത്തിരുന്നു.

