അർജന്റീനയെ തകർത്തു: മൊറോക്കോ ഫിഫ അണ്ടർ-20 ലോകകപ്പ് ചാമ്പ്യന്മാർ; ചരിത്രനിമിഷം

സാന്തിയാഗോ: അണ്ടര്‍-20 ലോകകപ്പ് ഫുട്ബോൾ ഫൈനലില്‍ അര്‍ജന്റീനയെ തകര്‍ത്ത് മൊറോക്കോ ചാമ്പ്യന്മാരായി. ചിലിയിലെ സാന്തിയാഗോയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായാണ് മൊറോക്കോ അണ്ടര്‍-20 ലോകകപ്പ് നേടുന്നത്.
12-ാം മിനിറ്റില്‍ നിര്‍ണായകമായ പെനാല്‍റ്റിയിലൂടെ യാസിര്‍ സാബിരിയാണ് മൊറോക്കോയ്ക്ക് ആദ്യം ലീഡ് നല്‍കിയത്. 29-ാം മിനിറ്റില്‍ ഒത്മാന്‍ മാമയില്‍നിന്ന് ലഭിച്ച പാസ് ഗോളാക്കി മാറ്റി സബിരി ഫൈനലിലെ ഗോള്‍ നേട്ടം രണ്ടാക്കി. രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല. ഇതോടെ മൊറോക്കോ ചരിത്രവിജയം നേടുകയായിരുന്നു.
ജയത്തോടെ, 2009-ല്‍ ഘാനയ്ക്ക് ശേഷം അണ്ടര്‍-20 ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മാറിയിരിക്കുകയാണ് മൊറോക്കോ. അതേസമയം, ശനിയാഴ്ച ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് കൊളംബിയ മൂന്നാംസ്ഥാനം കരസ്ഥമാക്കി. അര്‍ജന്റീനയോട് 1-0ന് തോറ്റതിനെത്തുടര്‍ന്നാണ് കൊളംബിയ മൂന്നാംസ്ഥാനത്തിനായുള്ള മത്സരത്തിനിറങ്ങിയത്. പെനാല്‍റ്റിയില്‍ മൊറോക്കോയോട് തോറ്റാണ് ഫ്രാന്‍സെത്തിയത്.