ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 11.30ന് പട്‌നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകൾ.ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരിയും, വിജയ് സിൻഹയും ഉപമുഖ്യമന്ത്രിമാരായി തുടരും. അതേസമയം ആഭ്യന്തരവകുപ്പിനെ ചൊല്ലി തർക്കം തുടരുകയാണ്.
പത്താം തവണയാണ് ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ കേന്ദ്രമന്ത്രിമാർ,ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. നിതീഷ് കുമാർ മന്ത്രിസഭയിൽ ബിജെപിയിൽ നിന്ന് 16 മന്ത്രിമാരും ജെഡിയുവിൽ നിന്ന് 14 മന്ത്രിമാരും ഉണ്ടാകുമെന്നാണ് സൂചന.
ചിരാഗ് പസ്വാന്റെ എൽജെപിക്ക് മൂന്ന് മന്ത്രിസ്ഥാനവും എച്ച്എഎം, ആർഎൽഎം കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കുമെന്നാണ് വിവരം.നിതീഷ് കുമാറിന്റെ അടുത്ത അനുയായികളായ വിജയ് ചൗധരി, അശോക് ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവർ മന്ത്രിമാരാകുമെന്ന് ഉറപ്പാണ്. അതേസമയം വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ തുടരുകയാണ്. ആഭ്യന്തര വകുപ്പ് തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് ബിജെപി. പകരം ധനകാര്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ നൽകാമെന്ന് അറിയിച്ചെങ്കിലും ജെഡിയു തയ്യാറായിട്ടില്ല.

