KSDLIVENEWS

Real news for everyone

അപായ മുനമ്പിൽ പശ്ചിമഘട്ടം ; അടിയന്തര നടപടികളില്ലെങ്കിൽ ആപത്തെന്ന് യുനെസ്‌കോ

SHARE THIS ON

കൊച്ചി:കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ ജീവനാഡിയായ പശ്ചിമഘട്ടം അപായ മുനമ്പിലെന്ന് യുനെസ്കോയുടെ പരിസ്ഥിതി റിപ്പോർട്ട്. അടിയന്തര സംരക്ഷണ നടപടികളുണ്ടായില്ലെങ്കിൽ ജൈവവൈവിധ്യങ്ങൾക്കൊപ്പം പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന ജനതയുടെ ജീവിതം ദുരിതപൂർണമാകുമെന്നും ചൂണ്ടിക്കാട്ടുന്ന
ലോകത്തെ പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങളിൽ അതിപ്രാധാന്യമുള്ളതാണ് പശ്ചിമഘട്ടം. ഇതാദ്യമായാണ് പശ്ചിമഘട്ടമെന്ന അപൂർവ ജൈവവൈവിധ്യ മണ്ഡലത്തിന്റെ സംരക്ഷണത്തിൽ യുനെസ്കോ ആശങ്ക പ്രകടിപ്പിക്കുന്നത്.

പ്രകൃതിസംരക്ഷണത്തിൽ യുനെസ്കോയുടെ ഔദ്യോഗിക ഉപദേശകസമിതിയായ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ.) ആണ് അവലോകന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ, ‘ഗൗരവതരമായ ഉത്കണ്ഠ’വേണ്ട ഇടമായാണ് പശ്ചിമഘട്ടത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽനിന്ന് ഈ പട്ടികയിലുള്ള മറ്റൊരിടം അസമിലെ മനാസ് വന്യജീവിസങ്കേതമാണ്.
പശ്ചിമഘട്ടത്തിന്റെ ജൈവമണ്ഡലം തന്നെ അതിരുകടന്ന ചൂഷണംമൂലം ഭീഷണിയിലാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം, അതിതീവ്ര മഴ-വേനൽ, ജല-വായു മലിനീകരണം, വിനോദസഞ്ചാര പ്രവൃത്തികൾ, വനനശീകരണം, വേട്ടയാടൽ, വനത്തിനുള്ളിലെ റോഡ്-റെയിൽ പദ്ധതികൾ, ഡാമുകൾ, ഖനി-ക്വാറി വ്യവസായങ്ങൾ, കാട്ടുതീ തുടങ്ങിയവയാണ് പശ്ചിമഘട്ടത്തെ നാശോന്മുഖമാക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതിനെ മറികടക്കാൻ പ്രകൃതിസംരക്ഷണത്തിന് മധ്യ-ദീർഘകാല പദ്ധതികൾ വേണമെന്നാണ് ഐ.യു.സി.എന്നിന്റെ വിലയിരുത്തൽ.

അന്നേ ഗാഡ്ഗിൽ പറഞ്ഞു

പശ്ചിമഘട്ടം സാധാരണ ആവാസവ്യവസ്ഥയല്ല. 245 ദശലക്ഷം ജനങ്ങൾക്ക് വെള്ളം നൽകുന്ന ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ജലഗോപുരമാണ്. പശ്ചിമഘട്ടമേഖല മുഴുവൻ സംരക്ഷിക്കപ്പെടണം. മൂന്നു മേഖലകളായി തിരിച്ച് സംരക്ഷണത്തിനായി പ്രത്യേക മാർഗരേഖ വേണം. അത് ഗ്രാമതലത്തിൽ ചർച്ചചെയ്തു നടപ്പാക്കാൻ പുതിയ സംവിധാനം വേണം.
-മാധവ് ഗാഡ്ഗിൽ, അധ്യക്ഷൻ, പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനൽ (2011-ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!