സഞ്ജു സാംസണല്ല , രാജസ്ഥാൻ റോയൽസിന്റെ നായകനാവേണ്ടിയിരുന്നത് ആതാരമെന്ന് ഗൗതം ഗംഭീർ

അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തിന് മുന്നോടിയായി തങ്ങളുടെ നായകന്‍ കൂടിയായിരുന്ന ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പകരം മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണെ തങ്ങളുടെ ക്യാപ്റ്റനാക്കി അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനാക്കിയതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും ക്രിക്കറ്റ് പ്രേമികള്‍ പിന്നാലെ രംഗത്തെത്തിയിരുന്നു.
മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീറും സഞ്ജുവിനെ ക്യാപ്റ്റനാക്കാനുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി ഇന്നലെ രംഗത്തെത്തി.
സഞ്ജുവിന് നായക സ്ഥാനം ഏല്‍പ്പിച്ചത് അല്പം നേരത്തെയായിപ്പോയെന്നും, താനായിരുന്നുവെങ്കില്‍ ജോസ് ബട്ലറെയാവും ക്യാപ്റ്റനാക്കുകയെന്നും പറഞ്ഞ ഗംഭീര്‍, അദ്ദേഹം (ബട്ലര്‍) 14 മത്സരങ്ങളും കളിക്കുന്ന താരമാണെന്നും കൂട്ടിച്ചേര്‍ത്തു.
സഞ്ജുവിനെ ക്യാപ്റ്റനാക്കിയ തീരുമാനം രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നാണ് ഗംഭീറിന്റെ പക്ഷം. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാക്കിയത് പോലെ ഈ നീക്കവും (സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനാക്കിയത്) പ്രവര്‍ത്തിക്കുമോ എന്ന് കണ്ടറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ക്യാപ്റ്റനാകുമ്ബോള്‍ നേരിടേണ്ടി വരുന്ന ഉത്തരവാദിത്വം സഞ്ജുവിന്റെ സ്വാഭാവിക മികവിനെ ബാധിച്ചേക്കാം. ഞാനായിരുന്നുവെങ്കില്‍ ഒരു വര്‍ഷം ബട്ലറെ ക്യാപ്റ്റനായി നിയമിക്കുകയും, പിന്നീട് നായക സ്ഥാനം സാംസണിലേക്ക് കൈമാറുകയും ചെയ്യുമായിരുന്നു.” സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കവെ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

