തന്നെ വധിക്കാന്‍ ഏക്‌നാഥ് ഷിന്ദേയുടെ മകന്‍ ആളെ ഏർപ്പാടാക്കിയെന്ന് സഞ്ജയ് റാവത്ത്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ മകന്‍ ശ്രീകാന്ദ് ഷിന്ദേയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശിവസേനയുടെ രാജ്യസഭാ എം.പി. സഞ്ജയ് റാവത്ത്. തന്നെ കൊലപ്പെടുത്താനായി ശ്രീകാന്ദ് വാടക കൊലയാളികളെ ചുമതലപ്പെടുത്തിയതായി സഞ്ജയ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, മുംബൈ പോലീസ് കമ്മിഷണര്‍, താനെ പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് അദ്ദേഹം കത്തെഴുതി. സംസ്ഥാനത്ത് സര്‍ക്കാര്‍ മാറിയസാഹചര്യത്തില്‍ തനിക്ക് ലഭിച്ചിരുന്ന സുരക്ഷ പിന്‍വലിച്ചതായി സഞ്ജയ് ചൂണ്ടിക്കാട്ടി. ഭരണകക്ഷി എം.എല്‍.എമാരില്‍ നിന്നും അവരുടെ ഗുണ്ടകളില്‍ നിന്നും നിരന്തരമായി ഭീഷണി ഉയരുന്ന സാഹചര്യമുണ്ട്. തന്നെ ആക്രമിക്കാന്‍ താനെ കേന്ദ്രമായി പ്രവർത്തിക്കുന്ന രാജാ താക്കൂര്‍ എന്ന അധോലോക നേതാവിനെ ശ്രീകാന്ത് ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. സഞ്ജയ് റാവത്ത് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പോലീസ് സുരക്ഷ ലഭിക്കുന്നതിന് വേണ്ടിയാണോയെന്ന് ദേവേന്ദ്ര ഫട്‌നാവിസ് ചോദിച്ചു. യാതൊരു തെളിവുകളുമില്ലാതെയാണ് ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി