അർധരാത്രിയിൽ തീരുമാനം: ഷെഹ്ബാസ് ഷെരീഫ് – ബിലാവൽ ഭൂട്ടോ സർദാരി സഖ്യം അധികാരത്തിലേക്ക്

ഇസ്ലാമാബാദ്: ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പാക്കിസ്ഥാനിൽ സർക്കാർ രൂപീകരണത്തിൽ തീരുമാനമാകുന്നു. ബിലാവൽ ഭൂട്ടോ സർദാരിയുടെ പീപ്പിൾസ് പാർട്ടിയും നവാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിംലീഗും ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന് ബിലാവൽ ഭൂട്ടോ സർദാരി ചൊവ്വാഴ്ച അർധരാത്രിയോടെ ഇസ്ലാമാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഷെഹബാസ് ഷരീഫ് ആയിരിക്കും പ്രധാനമന്ത്രി. ബിലാവൽ ഭൂട്ടോ സർദാരിയുടെ പിതാവ് ആസിഫ് അലി പ്രസിഡന്റാകും. ഷെഹബാസ് ഷരീഫ് – ‘‘സർക്കാർ രൂപികരിക്കുന്നതിനാവശ്യമായ അംഗസംഖ്യ രണ്ടുപാർട്ടികൾക്കുമുണ്ട്’’ – ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. സഖ്യസർക്കാരുണ്ടാക്കാൻ ശ്രമം നേരത്തേ തുടങ്ങിയിരുന്നെങ്കിലും അധികാരം പങ്കിടൽ സംബന്ധിച്ച് സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല. ഇക്കാര്യത്തിലാണ് ഒടുവിൽ തീരുമാനമായിരിക്കുന്നത്. ഫെബ്രുവരി എട്ടിന് നടന്ന തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയെ പിന്തുണയ്ക്കുന്ന സ്വതന്ത്രരാണ് ഒന്നാമതെത്തിയത്. പക്ഷേ, ഇവരെ അധികാരത്തിൽനിന്ന് അകറ്റി നിർത്തുകയായിരുന്നു.

