നിർബന്ധിച്ച് കാർ നിര്‍ത്തിച്ചു, മുംബൈ അടൽസേതുവിൽനിന്ന് വനിതാ ഡോക്ടർ കടലിൽ ചാടി; വീട്ടിൽ കുറിപ്പ്

മുംബൈ: രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പ്പാലമായ മുംബൈ അടല്‍ സേതുവില്‍നിന്ന് വനിതാ ഡോക്ടര്‍ കടലിലേക്ക് ചാടി. പരേല്‍ ദാദാസാഹിബ് ഫാല്‍ക്കേ റോഡില്‍ താമസിക്കുന്ന ഡോ. കിഞ്ജാല്‍ കാന്തിലാല്‍ ഷാ(43) ആണ് പാലത്തില്‍നിന്ന് ചാടിയത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
ടാക്‌സി കാറില്‍ പാലത്തിലെത്തിയ യുവതി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും പിന്നാലെ പാലത്തില്‍നിന്ന് താഴേക്ക് ചാടിയെന്നുമാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ യുവതിക്കായി കടലില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, സംഭവം ആത്മഹത്യയാണെന്നും ഡോക്ടറുടെ വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ പരേലിലെ അപ്പാര്‍ട്ട്‌മെന്റില്‍ അച്ഛനൊപ്പമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ടോടെ വീടിന് സമീപത്തുനിന്ന് ടാക്‌സി വിളിച്ച യുവതി, അടല്‍ സേതുവിലേക്ക് പോകാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. വാഹനം പാലത്തില്‍ കയറി അല്പദൂരം പിന്നിട്ടതോടെ കാര്‍ നിര്‍ത്തണമെന്ന് യുവതി ആവശ്യപ്പെട്ടു. ഡ്രൈവര്‍ ആദ്യം ഇതിന് വിസമ്മതിച്ചെങ്കിലും യുവതി നിര്‍ബന്ധം പിടിച്ചതോടെ കാര്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കാറില്‍നിന്നിറങ്ങിയ യുവതി പാലത്തില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവം നടന്നയുടന്‍ ടാക്‌സി ഡ്രൈവര്‍ നവി മുംബൈ പോലീസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് കോസ്റ്റല്‍ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. അതിനിടെ, വീട്ടിലെത്തിയ പിതാവ് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ജീവിതം അവസാനിപ്പിക്കാനായി അടല്‍ സേതുവിലേക്ക് പോവുകയാണെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ഇതോടെ പിതാവ് മുംബൈ ബോയ്വാഡ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അടല്‍സേതുവില്‍നിന്ന് ചാടിയത് വനിതാ ഡോക്ടറാണെന്ന് സ്ഥിരീകരിച്ചത്.