KSDLIVENEWS

Real news for everyone

തൃക്കരിപ്പൂരിൽ അപ്രതീക്ഷിത എൻട്രിയായി സന്ദീപ് വാരിയർ: ഉണ്ണിത്താന് ലഭിച്ച 10,448 വോട്ടിന്റെ ഭൂരിപക്ഷം നോട്ടം

SHARE THIS ON

കാസർകോട്: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനും ഉദ്വേഗങ്ങൾക്കുമൊടുവിൽ ജില്ലയിൽ കോൺഗ്രസിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഉദുമയിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.നീലകണ്ഠന്റെ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചതാണെങ്കിൽ, തൃക്കരിപ്പൂരിൽ സന്ദീപ് വാരിയരുടെ എൻട്രി അപ്രതീക്ഷിതമായിരുന്നു. ജില്ലയിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്ന ഉദുമയിൽ അവസാന നിമിഷമാണ് കെ.നീലകണ്ഠന് നറുക്ക് വീണത്. മറ്റൊരു കെപിസിസി ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ, ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ എന്നിവരുടെ പേരുകളും ഉദുമയിൽ പരിഗണിച്ചിരുന്നു. ഇന്നലെ രാവിലെ വരെ പ്രദീപിന്റെ പേരിനാണ് മുൻതൂക്കം ഉണ്ടായിരുന്നത്. എന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി വീണ്ടും യോഗം ചേർന്നപ്പോൾ ഉച്ചയോടെ ചിത്രം മാറി.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ ഉയർന്ന പേരുകളിലൊന്നായിരുന്നു നീലകണ്ഠന്റേത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് മുതൽ കെപിസിസി ജനറൽ സെക്രട്ടറി വരെയുള്ള സ്ഥാനങ്ങൾ വഹിച്ച നീലകണ്ഠൻ കോൺഗ്രസിന്റെ ജില്ലയിലെ മികച്ച സംഘാടകരിലൊരാളാണ്.

അതേസമയം തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരുടെ രംഗപ്രവേശനം ആരും പ്രതീക്ഷിച്ചതായിരുന്നില്ല. ഒരുഘട്ടത്തിലും സന്ദീപ് തൃക്കരിപ്പൂരിൽ മത്സരിക്കുന്നതു സംബന്ധിച്ച് ചർച്ചകളുണ്ടായിരുന്നില്ല. കേരള കോൺഗ്രസിന്റെ കയ്യിലുണ്ടായിരുന്ന തൃക്കരിപ്പൂർ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കാൻ തീരുമാനിച്ചതു തന്നെ കഴിഞ്ഞദിവസമായിരുന്നു. തൃക്കരിപ്പൂർ കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ഡിസിസി നേതൃത്വം ഉയർത്തിയപ്പോൾ തന്നെ പറഞ്ഞുകേട്ട പേരുകൾ ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ ജോസ് എന്നിവരുടേതായിരുന്നു. ഏറ്റവും ഒടുവിലായി ബാലകൃഷ്ണൻ പെരിയയുടെ പേരും ഇവിടേക്കു പരിഗണിക്കപ്പെട്ടു. ‌

രണ്ടാം ഘട്ടത്തിലുൾപ്പെട്ട മറ്റു മണ്ഡലങ്ങളിൽ സന്ദീപിന് നൽകാൻ സീറ്റില്ലാതെ വന്നപ്പോഴാണ് ഒടുവിൽ തൃക്കരിപ്പൂർ നൽകിയത്. ഇടതിന്റെ കുത്തക മണ്ഡലമായി അറിയപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താന് 10448 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചത് യുഡിഎഫിന് പ്രതീക്ഷ നൽകുന്നു. സ്ഥാനാർഥിത്വം ആഗ്രഹിച്ച നേതാക്കൾ, സന്ദീപിനെ സ്ഥാനാർഥിയാക്കിയതിനെതിരെ ആദ്യം പ്രതിഷേധം ഉയർത്തിയെങ്കിലും അതിന് അധികം ആയുസ്സുണ്ടായില്ല.

സന്ദീപിന്റെ പേര് ചർച്ചകളിലുയർന്നപ്പോൾ, ജില്ലയിലെ നേതാക്കളെ തന്നെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ ഡിസിസി യോഗം വിളിക്കാൻ നേതൃത്വം തീരുമാനിച്ചെങ്കിലും രാവിലെയോടെ മാറ്റിവച്ചതായി ഭാരവാഹികൾക്ക് അറിയിപ്പ് ലഭിച്ചു. സ്ഥാനാർഥിപ്രഖ്യാപനം വരും മുൻപേ, നേതാക്കളുടെ നിർദേശാനുസരണം ഇന്നലെ മണ്ഡലത്തിലെത്തിയ സന്ദീപിന് ആവേശോജ്വല സ്വീകരണമാണ് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ ലഭിച്ചത്. ചാനൽ ചർച്ചകളിലൂടെ സുപരിചിതനായ സന്ദീപിനെ മണ്ഡലത്തിൽ അധികം പരിചയപ്പെടുത്തേണ്ടതില്ലെന്നത് യുഡിഎഫിനെ സംബന്ധിച്ച് ഈ വൈകിയവേളയിൽ ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!