ഗാസയിൽ ഇസ്രയേലിന്റെ അതിഭീകര ആക്രമണം, സ്ത്രീകളും കുഞ്ഞുങ്ങളടക്കമുള്ളവരുടെ മാംസക്കഷ്ണങ്ങൾ ഭിത്തിയിൽ ചിതറിത്തെറിച്ചു

ഗസ്സ: ‘കൊല്ലപ്പെട്ടവരുടെ മാംസക്കഷ്ണങ്ങള്‍ ഭിത്തികളില്‍ ചിതറിക്കിടക്കുകയാണ്. നോക്കൂ, ഞാൻ ഇവിടെ നിന്ന് മാംസക്കഷണങ്ങള്‍ ശേഖരിക്കുകയാണ്.
പിഞ്ചുകുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ശിശുക്കളുടെയും ശരീരഭാഗങ്ങളാണിത്. ഇത് ചെയ്തവരെ ദൈവം ശിക്ഷിക്കട്ടെ” -ഭിത്തിയില്‍ പറ്റിപ്പിടിച്ച പ്രിയപ്പെട്ടവരുടെ മാംസക്കഷ്ണങ്ങള്‍ ശേഖരിക്കുന്നതിനിടെ ഗസ്സ നിവാസി അല്‍ ജസീറ ചാനലിനോട് പറഞ്ഞു.
വടക്കൻ ഗസ്സയിലെ ബെയ്ത്ത് ലാഹിയയിലെ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ മുന്നറിയിപ്പില്ലാതെ നടത്തിയ ബോംബാക്രമണത്തിലാണ് സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ ഫലസ്തീൻ സിവിലിയന്മാർ അതിക്രൂരമായി കൊല്ലപ്പെട്ടത്. ബെയ്ത്ത് ലാഹിയക്ക് സമീപത്തെ മഷ്‌റൂവിലാണ് തിങ്കളാഴ്ച മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ആക്രമണം നടന്നത്. വീടുകള്‍ക്ക് നേരെ നടന്ന വ്യോമാക്രമണത്തില്‍ കെട്ടിടങ്ങള്‍ നിലംപരിശാവുകയും നിരവധി പേർ കൊല്ലപ്പെടുകയും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിപ്പോകുകയും ചെയ്തു.
ഇവിടെ അഭയം പ്രാപിച്ച ആയിരക്കണക്കിന് ഫലസ്തീനികള്‍ പരിഭ്രാന്തിയോടെ പുറത്തേക്കോടി. ഭൂകമ്ബം ഉണ്ടായതുപോലെയായിരുന്നു പ്രദേശമാകെ അനുഭവപ്പെട്ടതെന്ന് സ്ഥലത്തുണ്ടയിരുന്നയാള്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘എന്റെ എല്ലാ സഹോദരങ്ങളും കൊല്ലപ്പെട്ടു. അവരുടെ ശരീരം പലയിടത്തായി ചിതറിപ്പോയി’ -ഒരുപെണ്‍കുട്ടി കരഞ്ഞുകൊണ്ടുപറഞ്ഞു.
അർധരാത്രി മുതല്‍ ഇസ്രായേല്‍ സൈന്യം ഗസ്സയിലുടനീളം ആക്രമണം ശക്തമാക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 106 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. റഫയില്‍ പാർപ്പിടം തകർത്ത് എട്ട് ഫലസ്തീനികളെ കൊലപ്പെടുത്തി. ബെയ്ത്ത് ഹനൂനില്‍ മൂന്നുപേർ കൊല്ലപ്പെട്ടു. വെള്ളവും ഭക്ഷണവും ഇല്ലാതെ ക്യാമ്ബുകളില്‍ കുടുങ്ങിയവരെ ഇസ്രായേല്‍ സൈനികർ വെടിവെച്ച് കൊല്ലുകയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കുട്ടികളടങ്ങുന്ന കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്.

