രാജ്യാന്തര ഫുട്ബോളിൽ ജർമനിയുടെ കാവലാളായി ഇനിയില്ല; വിരമിക്കൽ പ്രഖ്യാപിച്ച് മാനുവൽ ന്യൂയർ
മ്യൂണിക്: ഒന്നര പതിറ്റാണ്ടിലധികം കാലം ജർമൻ ഗോൾവല കാത്ത മാനുവൽ ന്യൂയർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2014 ലോകകപ്പിൽ ജർമനി കിരീടം നേടുമ്പോൾ ന്യൂയറായിരുന്നു ഗോൾകീപ്പർ. 124 മത്സരങ്ങളിൽ ജർമനിയുടെ ഗോൾവല കാത്ത റെക്കോർഡുമായാണ് മുപ്പത്തൊൻപതുകാരനായ താരം കളമൊഴിയുന്നത്. അതേസമയം, ക്ലബ് ഫുട്ബോളിൽ ബയൺ മ്യൂണിക്കിനായി താരം തുടർന്നും കളിക്കും. ക്ലബ്ബുമായുള്ള കരാർ ന്യൂയർ അടുത്തിടെ ഒരു വർഷം കൂടി നീട്ടിയിരുന്നു.
2009ലാണ് ജർമനിയുടെ ഗോൾകീപ്പറായി മാനുവൽ ന്യൂയർ അരങ്ങേറ്റം കുറിച്ചത്. ലോകകപ്പുകൾ ഉൾപ്പെടെ എട്ട് മേജർ ടൂർണമെന്റുകളിൽ ജർമനിയുടെ ഗോൾകീപ്പറായിരുന്നു. 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കീഴടക്കി ജർമനി കിരീടം ചൂടുമ്പോൾ ന്യൂയറിന്റെ പ്രകടനം ഏറെ നിർണായകമായിരുന്നു.
തുടർന്ന് 2018 ലോകകപ്പിനു മുന്നോടിയായി ജർമനിയുടെ നായകനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ആദ്യം ഇൽകെ ഗുണ്ടോഗൻ നായകനാകുന്നതുവരെ തൽസ്ഥാനത്തു തുടർന്നു. ഗുണ്ടോഗനും കഴിഞ്ഞ ദിവസം രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചിരുന്നു. മധ്യനിരയിൽ ജർമൻ ടീമിന്റെ നട്ടെല്ലായിരുന്ന ടോണി ക്രൂസ് യൂറോ കപ്പോടെ കളമൊഴിഞ്ഞതിനു പിന്നാലെയാണ് ഇരുവരും വിരമിക്കൽ പ്രഖ്യാപിച്ചത്.