വാൻ തടഞ്ഞ് നിർത്തി കോഴി വ്യാപാരിയുടെ സ്വർണ്ണമാല തട്ടിയെടുത്ത കേസ്: അറസ്റ്റിലായ തോക്ക് ലത്തീഫിനെതിരെ കാപ്പ കേസും ചുമത്തി

കാസർകോട്: വൊർക്കാടി, മൊറത്തണയിൽ ഓംനി വാൻ തടഞ്ഞു നിർത്തി കോഴി വ്യാപാരിയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തി മൂന്നു പവൻ തൂക്കമുള്ള സ്വർണ്ണ മാല തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ യുവാവിനെതിരെ വീണ്ടും കാപ്പ കേസ് ചുമത്തി. ബന്തിയോട്, അടുക്ക, വീരനഗറിലെ അബ്ദുൽ ലത്തീഫ് എന്ന തോക്ക് ലത്തീഫിനെതിരെയാണ് കുമ്പള പൊലീസ് കാപ്പ പ്രകാരം കേസെടുത്തത്. നിരവധി കേസുകളിൽ പ്രതിയായ ലത്തീഫിനെതിരെ 20 25 ജനുവരി 31 ന് ഒരു വർഷത്തേയ്ക്ക് കാസർകോട് ജില്ലയിൽ പ്രവേശിക്കരുതെന്ന് വ്യക്തമാക്കി കുമ്പള പൊലീസ് കാപ്പ പ്രകാരം കേസെടുത്തിരുന്നു.
എന്നാൽ വ്യവസ്ഥ ലംഘിച്ച് ജില്ലയിൽ എത്തിയ ലത്തീഫ് ശനിയാഴ്ച്ച ഉച്ചയ്ക്കാണ് മൊറത്തണയിലെ കോഴി വ്യാപാരി സ്വാനിത് എൻ. സീതാറാം ഷെട്ടി (33) യെ തടഞ്ഞു നിർത്തി മാല തട്ടിയെടുത്തത്. ഇതു സംബന്ധിച്ച കേസിൽ ലത്തീഫിനെ ശനിയാഴ്‌ച രാത്രി തന്നെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് കുമ്പള പൊലീസ് വീണ്ടും കാപ്പ ചുമത്തിയത്.