യുഎഇയ്ക്ക് അഭിമാന നേട്ടം; പരമ്പരാഗത ഭക്ഷണം ഹരീസ് യുനെസ്കോ പട്ടികയിൽ

ദുബായ്∙ പരമ്പരാഗത ഭക്ഷണമായ ഹരീസ് യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃകത്തിന്റെ പ്രതിനിധി പട്ടികയിൽ ഉൾപ്പെടുത്തിയതായി അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് (ഡിസിടി അബുദാബി) പ്രഖ്യാപിച്ചു. അറബ് വിവാഹങ്ങൾ പോലുള്ള പ്രധാന കുടുംബ പരിപാടികളിലും ദേശീയവും മതപരവുമായ അവധി ദിവസങ്ങളിൽ, പ്രത്യേകിച്ച് റമസാൻ മാസങ്ങളിൽ വിളമ്പുന്ന കഞ്ഞി പോലെയുള്ള വിഭവമാണ് ഹരീസ്. ചെറുതായി ഉപ്പിട്ട വെള്ളത്തിൽ മണിക്കൂറുകളോളം ഗോതമ്പ് പാകം ചെയ്താണ് ഇത് തയ്യാറാക്കുന്നത്. പിന്നീട് മാംസം, പലപ്പോഴും ആട്ടിറച്ചി അല്ലെങ്കിൽ കോഴിയിറച്ചി ചേർത്ത് വീണ്ടും കുറഞ്ഞത് നാല് മണിക്കൂർ വേവിക്കും. തുടർന്ന് മുകളിൽ നാടൻ നെയ്യ് ഒഴിച്ച് വിളമ്പുന്നു. സൗദി അറേബ്യയുമായും ഒമാനുമായും സഹകരിച്ചാണ് ഹരീസ് നോമിനേഷന് യുഎഇ നേതൃത്വം നൽകിയത്. ഈ കൂട്ടിച്ചേർക്കൽ യുനെസ്കോയുടെ പട്ടികയിൽ യുഎഇയെ പ്രതിനിധീകരിച്ച് ചേർത്ത പതിനഞ്ചാമത്തെ ഘടകത്തെ അടയാളപ്പെടുത്തുന്നു. 2010ൽ ഫാൽക്കൺറിയെ ഉൾപ്പെടുത്തിയിരുന്നു.

