പ്രതിപക്ഷത്തെ നേതാക്കളെ ലക്ഷ്യംവച്ചുള്ള നീക്കം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മമത

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജി. ഇഡിയുടെ നീക്കം ജനാധിപത്യത്തിന് നേരെയുള്ള നഗ്നമായ ആക്രമണമാണെന്നും കേന്ദ്രം പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെ ബോധപൂർവ്വം ഉന്നം വയ്ക്കുകയാണെന്നും അവര്‍ ആരോപിച്ചു. സി.ബി.ഐ./ഇ.ഡി. അന്വേഷണത്തിൽ കുറ്റാരോപിതരായ വ്യക്തികൾക്കെതിരായി ശിക്ഷാനടപടികൾ സ്വീകരിക്കാതെ കുറ്റകൃത്യങ്ങൾ തുടരാൻ അനുവദിക്കുകയും പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് അതിരുകടന്നതാണെന്നും മമത ബാനർജി വിമർശിച്ചു. പ്രതിപക്ഷ നേതാക്കളെ ബോധപൂർവ്വം ലക്ഷ്യമിടുന്നതിലും അറസ്റ്റുചെയ്യുന്നതിലും ശക്തമായ എതിർപ്പ് പ്രകടിപ്പിക്കാൻ ഇന്ത്യ സഖ്യം ഇലക്ഷൻ കമ്മിഷനെ കാണുമെന്നും അവർ വ്യക്തമാക്കി. അതേസമയം, അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ബിജെപി ശക്തമാക്കി. അറസ്റ്റിനു ശേഷവും രാജിവെക്കാത്ത രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രി കെജ്‌രിവാളായിരിക്കുമെന്ന് ബിജെപി എംപി സുധാൻഷു ത്രിവേദി പരിഹസിച്ചു.

