കോഴിക്കോട് പക്ഷിപ്പനി; 5 പഞ്ചായത്തുകളിൽ വളർത്തുപക്ഷികളെ കൊന്നൊടുക്കി, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച അഞ്ചിടങ്ങളിലായി പതിനയ്യായിരത്തോളം വളർത്തുപക്ഷികളെ കൊന്നൊടുക്കി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നത്. ബാലുശ്ശേരിയിലെ പനങ്ങാട് പഞ്ചായത്തിൽ മാത്രം 450 പക്ഷികളെയാണ് കൊന്നൊടുക്കിയത്.
ബാലുശ്ശേരി മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജന്റെ നേതൃത്വത്തിലായിരുന്നു നടപടി.
പനങ്ങാട് പഞ്ചായത്തിലെ 12, 15, 16, വാർഡുകളിലെ കോഴി, താറാവ് എന്നിവയെയാണ് കൊന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ കോഴി,കാട,താറാവ് ഉൾപ്പെടെയുള്ളവയുടെ വിപണനവും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. മറ്റ് വാർഡുകളിലെ വളർത്തുപക്ഷികൾക്ക് പ്രതിരോധകുത്തിവെപ്പ് നടത്തും.
അതേസമയം, വളർത്തുപക്ഷികളുമായി അടുത്ത് ഇടപഴകുന്ന വരും പൊതുജനങ്ങളും ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാഭരണകൂടത്തിന്‍റെ കൺട്രോൾ റൂമിലോ വിവരമറിയിക്കാം.

