UAEയിലെ വെള്ളപ്പൊക്കം ; ദുരിതമൊഴിയാതെ ദെയ്ദ്: ഒഴുകിപ്പോയത് സമ്പാദ്യം; ഉള്ളുതകർന്ന് മലയാളികൾ

ഷാർജ/ ദെയ്ദ്: രണ്ടു വർഷത്തിനിടെ ഉണ്ടായ 2 പ്രളയത്തിൽനിന്ന് കരകയറാനാകാതെ ദെയ്ദ് നിവാസികൾ. 16ന് രാത്രി എട്ടരയോടെ ഇരച്ചെത്തിയ മലവെള്ളത്തിൽ മലയാളികൾ ഉൾപ്പെടെ ഇരുപത്തഞ്ചോളം കുടുംബങ്ങളുടെ പതിറ്റാണ്ടുകളുടെ സമ്പാദ്യങ്ങളും സ്വപ്നങ്ങളുമാണ് നശിച്ചത്. ഷാർജയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറുനഗരമാണ് ദെയ്ദ്. ഹജർ മലനിരകളുടെ താഴ്‍വാരത്തിലുള്ള പ്രദേശം. ഈന്തപ്പനയാണ് പ്രധാന കൃഷി. 2022ലെ കണക്കുപ്രകാരം ഏതാണ്ട് 33,000 പേരാണ് ഇവിടെ താമസിക്കുന്നത്. ഷാർജയിൽനിന്ന് മസാഫിയിലേക്ക് പോകുംവഴി വാദി (തടാകം) സിജിക്കു സമീപമുള്ള നഗരത്തിൽ കൂടുതലും വില്ലകളാണ്.
ഏതാനും ബഹുനില കെട്ടിടങ്ങളുമുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങി വിവിധ രാജ്യക്കാരും ഏതാനും സ്വദേശി കുടുംബങ്ങളുമാണ് ഇവിടെ താമസിക്കുന്നത്. വിവിധ കമ്പനികളുടെ ലേബർ ക്യാംപുകളും ഇവിടുണ്ട്. 2022 ജൂലൈ 28നുണ്ടായ പ്രളയത്തിൽനിന്ന് കരകയറുന്നതിനിടെ ഉണ്ടായ മറ്റൊരു പ്രളയം മാനസികമായും സാമ്പത്തികമായും തളർത്തിയതായി 38 വർഷമായി ഇവിടെ താമസിക്കുന്ന കായംകുളം സ്വദേശിയും അധ്യാപികയുമായ ആശ റാണി പറഞ്ഞു.
നിമിഷ നേരംകൊണ്ട് കഴുത്തറ്റം വെള്ളം നിറഞ്ഞപ്പോൾ കുടുംബാംഗങ്ങളെയും കൂട്ടി രക്ഷപെടുകയായിരുന്നു. പാസ്പോർട്ട് മാത്രമാണ് എടുക്കാനായത്. ഫർണിച്ചറും നിത്യോപയോഗ സാധനങ്ങളും സമ്പാദ്യവും സർട്ടിഫിക്കറ്റുകളുമെല്ലാം നശിച്ചു. സമീപത്തെയും ഫുജൈറയിലെയും ഡാമുകൾ നിറഞ്ഞുകവിഞ്ഞതാണ് പ്രദേശത്തെ വെള്ളത്തിൽ മുക്കിയതെന്ന് ആശ പറയുന്നു.
മുൻപത്തെ പ്രളയത്തിന്റെ അനുഭവ പാഠമുള്ളതിനാൽ സ്വദേശി സുഹൃത്തുക്കൾ ആശയെയും കുടുംബത്തെയും അവരുടെ വീട്ടിലേക്കു കൊണ്ടുപോയി താമസിപ്പിക്കുകയായിരുന്നു. ദെയ്ദ് നഗരസഭ 2 ദിവസത്തിനകം വെള്ളം പമ്പ് ചെയ്ത് നീക്കിയതോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയം തകർത്തു. മുൻപത്തെ പ്രളയത്തിനുശേഷം മാസങ്ങളെടുത്ത് സ്വരുക്കൂട്ടിയ വസ്തുക്കളെല്ലാം ഉപയോഗശൂന്യമായി. 2 ടാങ്കർ വെള്ളം വരുത്തി വീടും പരിസരവും വൃത്തിയാക്കി. പുതപ്പുവിരിച്ചാണ് കിടക്കുന്നത്. മലിനജലം കെട്ടിക്കിടന്നതിനാൽ സകല സാധനങ്ങളും വീണ്ടും വാങ്ങേണ്ടിവന്നു. കട്ടിലും കിടക്കയും മറ്റു ഫർണിച്ചറുകളുമെല്ലാം വീണ്ടും വാങ്ങാൻ വൻതുക ചെലവു വരും. ഇത് എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് പ്രദേശത്തെ കുടുംബങ്ങൾ. താഴ്ന്ന പ്രദേശങ്ങളിലേക്ക് ഡാമിലെ വെള്ളം എത്താതിരിക്കാനും വെള്ളം ഒഴുകിപ്പോകാനുമുള്ള സംവിധാനവും ഇനി കൂടുതൽ മെച്ചപ്പെടുത്തേണ്ടിവരും. ഷാർജയിലും മറ്റും സന്നദ്ധ പ്രവർത്തകർ സഹായം നൽകുന്നുണ്ടെങ്കിലും 57 കി.മീ അകലെയുള്ള (37 മിനിറ്റ് യാത്രാ ദൈർഘ്യം) ദെയ്ദിലേക്ക് ആരും എത്തിയില്ലെന്ന് ആശ പറഞ്ഞു.

