ഹിജാബ് മതപരവും സാമൂഹികപരവുമായ പ്രശ്നം; വിദഗ്ധ സമിതി രൂപീകരിക്കും; ന്യൂനപക്ഷ കമ്മിഷന്‍

ന്യൂഡൽഹി∙ ഹിജാബ് വിഷയം മതപരവും സാമൂഹികവുമായ പ്രശ്നമാണെന്നു ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര. സാമുദായിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ലാല്‍പുര മനോരമ ന്യൂസിനോട് പറഞ്ഞു.
പഞ്ചാബില്‍ ഇരുസമുദായങ്ങള്‍ക്കിടയില്‍ ഭിന്നതകള്‍ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനോടു സംസ്ഥാന സര്‍ക്കാര്‍ മുഖംതിരിച്ചുനില്‍ക്കുകയാണെന്നും ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ കുറ്റപ്പെടുത്തി. കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി വന്നശേഷം മതപണ്ഡിതന്മാര്‍ യോഗം ചേര്‍ന്ന് വിഷയത്തില്‍ ശാശ്വതമായ പരിഹാരം കാണണമെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ പറഞ്ഞു.
സാമുദായിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക, ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുക എന്നിവ ലക്ഷ്യമിട്ടാണു വിദഗ്ധ സമിതി രൂപീകരിക്കുന്നത്. ന്യൂനപക്ഷ മതവിഭാഗങ്ങളില്‍നിന്നും ഹിന്ദുസമുദായത്തില്‍നിന്നും അംഗങ്ങളുണ്ടാകും. എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടാകും. പഞ്ചാബില്‍ ഇരുസമുദായങ്ങള്‍ തമ്മില്‍ ഭിന്നതകള്‍ക്കു സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. മദ്രസകള്‍ക്ക് ലഭിക്കേണ്ട ഫണ്ട് ഉറപ്പാക്കാന്‍ ന്യൂനപക്ഷകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്ബാല്‍ സിങ് ലാല്‍പുര വ്യക്തമാക്കി.

