ലോകകപ്പ്; പൊതുസ്ഥലങ്ങളിലെ മദ്യപാനമടക്കമുള്ള ചെറിയ കുറ്റങ്ങള്‍ക്ക് ഖത്തറില്‍ ശിക്ഷയില്ല

ദോഹ∙ ഖത്തറില്‍ ലോകകപ്പ് ഫുട്ബോളിനിടെ പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നതടക്കം ചെറിയ കുറ്റങ്ങള്‍ക്കു ശിക്ഷയുണ്ടാകില്ലെന്നു റിപ്പോര്‍ട്ട്. ഖത്തറിലെ കടുത്ത നിയമങ്ങള്‍ ഫുട്ബോള്‍ ആരാധകരുടെ താല്‍പര്യങ്ങള്‍ക്കെതിരാകുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിക്കുന്നത്. അതേസമയം, വിവേചനങ്ങളില്ലാതെ ലോകകപ്പ് അസ്വദിക്കാന്‍ അവസരമൊരുക്കുമെന്ന് ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വ്യക്തമാക്കി.
CRICKET
ഇന്ത്യയുടെ ട്വന്റി20 തന്ത്രങ്ങള്‍ പൊളിച്ചടുക്കി; ഡെത്ത് ഓവറിൽ സഡൻ ഡെത്ത്
ഇസ്ലാമിക നിയമങ്ങള്‍ പിന്‍തുടരുന്ന ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നത് ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സ്റ്റേഡിയത്തിനകത്തും പുറത്തും മദ്യം ഉപയോഗിക്കുന്നതിന് അനുമതി വേണമെന്ന ആവശ്യം വിവിധരാജ്യങ്ങളിലെ ആരാധകര്‍ ഉന്നയിച്ചിരുന്നു. ഫിഫയ്ക്കും ഇതേ നിലപാടായിരുന്നു. ഈ സാഹചര്യത്തിലാണ് ചില ഇളവുകള്‍ അനുവദിക്കാന്‍ ഖത്തര്‍ നിര്‍ബന്ധിതരാകുന്നത്. മത്സരം തുടങ്ങുന്നതിനു മുന്‍പും ശേഷവും സ്റ്റേഡിയത്തിനു സമീപം മദ്യം വാങ്ങാന്‍ അവസരമൊരുക്കുമെന്നു ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി നേരത്തേ അറിയിച്ചിരുന്നു. സ്വവര്‍ഗാനുരാഗം,വിവാഹേതര ലൈംഗികബന്ധം, നിരീശ്വരവാദപ്രചരണം തുടങ്ങിയവയും ഖത്തര്‍ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം നിയമലംഘനങ്ങളോടു ലോകകപ്പ് കാലത്ത് ഖത്തര്‍ കണ്ണടയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഖത്തറിന്‍റെ സംസ്കാരവും നിയമങ്ങളും ബഹുമാനിക്കണമെന്ന ബോധവല്‍ക്കരണവും ഇതിനൊപ്പമുണ്ടാകും. അതേസമയം, പൗരത്വം, മതം, ആശയങ്ങള്‍ എന്നിവ കണക്കിലെടുക്കാതെ പൊതുവായ മാനവികത ആഘോഷിക്കുകയെന്നത് ഖത്തറിന്‍റെ കടമയാണെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വ്യക്തമാക്കി.
ലോകകപ്പ് ആസ്വദിക്കാന്‍ എല്ലാ ജനതയ്ക്കുമായി ഖത്തര്‍ വാതില്‍ തുറന്നിടുകയാണ്. യാതൊരുവിധ വിവേചനങ്ങളുണ്ടാകില്ലെന്നും ജനറല്‍ അസംബ്ലിയില്‍ ലോകനേതാക്കളെ സാക്ഷിയാക്കി അമീര്‍ അറിയിച്ചു. മധ്യപൂര്‍വദേശത്തേക്ക് ആദ്യമായെത്തുന്ന ലോകകപ്പ് ഫുട്ബോളിന്‍റെ ഭാഗമാകാനെത്തുന്ന ആരാധകര്‍ക്കും കളിക്കാര്‍ക്കും ഖത്തറിലെ കടുത്തനിയമങ്ങളെക്കുറിച്ചുള്ള ആശങ്ക അകറ്റിയാണ് ഖത്തര്‍ ഭരണാധികാരി ലോകത്തിന് സ്വാഗതമോതിയത്.

