ടാറ്റാ കോവിഡ് ആശുപത്രിയിൽ ടെക്നീഷ്യനെത്തി ; പ്രാണവായു നൽകാൻ 20 ലക്ഷം രൂപയുടെ പൈപ്പും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കും

കാഞ്ഞങ്ങാട്: തെക്കിൽ ഗ്രാമത്തിലെ ടാറ്റാ ആശുപത്രിയിൽ പ്രാണവായു നൽകാൻ 20 ലക്ഷം രൂപയുടെ പൈപ്പും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കും. കഴിഞ്ഞ ദിവസം ടെക്‌നീഷ്യനെത്തി ഓക്‌സിജൻ പൈപ്പുകളുടെ അളവ് കണക്കാക്കി. 7000 ലിറ്റർ ഓക്‌സിജൻ ഉൾക്കൊള്ളുന്ന വലിയ സിലിൻഡറുകൾ 20 എണ്ണം സ്ഥാപിക്കാൻ കഴിയുന്ന ഒരു പ്ലാന്റ് നിർമിക്കും. ഈ പ്ലാന്റിൽനിന്ന് ചെമ്പുപൈപ്പ് സ്ഥാപിച്ച് അതുവഴി രോഗികൾക്ക് പ്രാണവായു എത്തിക്കും. 98 പോയിന്റുകളാണ് പൈപ്പിലുണ്ടാകുക.
കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ ആർ.എം.ഒ. ഡോ. ശ്രീജിത്ത് മോഹൻ, കേരള മെഡിക്കൽ ആൻഡ് സർജിക്കൽ കോർപ്പറേഷനിലെ ടെക്‌നീഷ്യൻ ദീപേഷ് എന്നിവരാണ് ഇതു സംബന്ധിച്ച പ്രാഥമിക പട്ടിക തയ്യാറാക്കിയത്. അതിതീവ്രപരിചരണകേന്ദ്രവും തീവ്രപരിചരണകേന്ദ്രവും എന്ന നിലയിൽ രണ്ട് ബ്ലോക്കുകൾ സ്ഥാപിച്ച് അവിടെക്കാണ് പൈപ്പുകൾ വഴി ഓക്‌സിജൻ എത്തിക്കുക. അതിതീവ്രപരിചരണകേന്ദ്രത്തിൽ ഒരേസമയം 12 രോഗികളെ വെന്റിലേറ്ററിൽ കിടത്താൻ സൗകര്യമുണ്ടാകും.കോവിഡ് ആസ്പത്രി തുറക്കാൻ നടപടി
അതിനിടെ, ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കി ടാറ്റാ കോവിഡ് ആസ്പത്രി തുറക്കാൻ നടപടി ത്വരപ്പെടുത്തിയതായി ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

