ഇത്രയും സാധുവായ ഒരു മനുഷ്യനായി പോയല്ലോ ? ; നവീന്‍ ബാബുവിനെക്കുറിച്ച് റിട്ട.ഡിവൈഎസ്‍പി സി.എ റഹീം
കണ്ണൂര്‍: അന്തരിച്ച എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് റിട്ടയേഡ് ഡിവൈഎസ്‍പി സി.എ റഹീം. ഇത്രയും കാലം കണ്ണൂർ ജില്ലയില്‍ ജോലി ചെയ്തിട്ടും കണ്ണൂർ ജില്ലയിലെ നേതാക്കളുടെ സ്വഭാവത്തെക്കുറിച്ചോ അവരുടെ ധാർഷ്ട്യത്തെക്കുറിച്ചോ താങ്കള്‍ക്ക് ഇതുവരെയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് താങ്കള്‍ അച്ചടക്ക ബോധമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു എന്നതിന് തെളിവായിട്ടാണ് താൻ കാണുന്നതെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
സി.എ റഹീമിന്‍റെ കുറിപ്പ്
പ്രിയമുള്ള നവീൻ ബാബു സാർ താങ്കള്‍ ഇത്രയും സാധുവായ ഒരു മനുഷ്യനായി പോയല്ലോ ? താങ്കളുടെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കടന്നുവരുമ്ബോള്‍ തന്നെ താങ്കള്‍ മനസ്സിലാക്കേണ്ടിയിരുന്നു താങ്കളോട് എന്തോ ” പുന്നരിക്കാൻ ” വരുന്നതാണെന്ന്. ഇതിന് താങ്കളെ അശക്തനാക്കിയത് താങ്കള്‍ ഒരു നിഷ്കളങ്കനും കറ കളഞ്ഞ ഓഫീസർ ആയതുമാണ് എന്നാണ് എനിക്ക് തോന്നിയത്.
ഇത്രയും കാലം കണ്ണൂർ ജില്ലയില്‍ ജോലി ചെയ്തിട്ടും കണ്ണൂർ ജില്ലയിലെ നേതാക്കളുടെ സ്വഭാവത്തെക്കുറിച്ചോ അവരുടെ ധാർഷ്ട്യത്തെക്കുറിച്ചോ താങ്കള്‍ക്ക് ഇതുവരെയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് താങ്കള്‍ അച്ചടക്ക ബോധമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു എന്നതിന് തെളിവായിട്ടാണ് ഞാൻ കാണുന്നത്.
ധാർഷ്ട്യവും അഹങ്കാരവും എന്നത് കണ്ണൂർ ജില്ലയിലെ മിക്കവാറും എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും ഒരു അലങ്കാരമാണ്. പാർട്ടി ഭേദമെന്യേ പലരില്‍ നിന്നും ധാർഷ്ട്യത്തിന്റെയും അഹന്തയുടെയും തെറിയഭിഷേകങ്ങള്‍ കേട്ട് തഴമ്ബിച്ചവരാണ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ എന്നത് പത്തു വർഷത്തിലധികം കണ്ണൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ എസ് ഐയും , സി ഐ ആയും ജോലി ചെയ്തതിന്‍റെെ വെളിച്ചത്തില്‍ നിസ്സംശയം എനിക്ക് പറയാൻ കഴിയും.
ഒരു പൊലീസ് സ്റ്റേഷൻ മാർച്ചിനെ അഭിസംബോധനം ചെയ്തു സംസാരിക്കവേ പോലീസ് സ്റ്റേഷനകത്തു വച്ച് ബോംബ് ഉണ്ടാക്കും എന്ന് ധാർഷ്ട്യത്തോടെ ഉച്ചൈസ്തരം പ്രഖ്യാപിച്ച നേതാവ് ഉണ്ടായിരുന്ന നാടാണ് നമ്മുടേത്. തങ്ങള്‍ക്കെതിരായി കേസന്വേഷണം
നടത്തുന്ന പൊലീസുകാർക്കെതിരെ തെറിവിളിയും കൊലവിളിയും നിർലോഭം അഴിച്ചുവിടുന്ന നേതാക്കളുടെ നാടാണ് നമ്മുടേത്. തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലൂടെ കേസ് അന്വേഷണം നടത്താതെ, തങ്ങള്‍ നല്‍കിയ ലിസ്റ്റില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടുമുറ്റത്ത് റീത്തുവച്ച രാഷ്ട്രീയ പ്രവർത്തകരുള്ള നാടാണ് നമ്മുടേത്.
കുറച്ചു വർഷങ്ങള്‍ക്കു മുമ്ബ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എം വി ജയരാജൻ കണ്ണൂർ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മലവെള്ളപ്പാച്ചില്‍ കണക്ക് പ്രവർത്തകരോടൊപ്പം ഗേറ്റ് തള്ളി മാറ്റി കയറുന്നതിനിടയില്‍ പോലീസുകാരോട് ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും കൊച്ചു വർത്തമാനങ്ങള്‍ പറയുന്ന വീഡിയോ ഇന്നും യൂട്യൂബുകളില്‍ സാറിന് തിരഞ്ഞാല്‍ കിട്ടുമായിരുന്നു.
ഇതേ നേതാവ് തന്നെയായിരുന്നല്ലോ ഷുക്കൂർ കേസിലെ പ്രതികളില്‍ നിന്നും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ അസഭ്യവർഷവും പൂരപ്പാട്ടും നടത്തിയത്.