കൊല്ലത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറത്തശേഷം ജീവനോടെ കുഴിച്ചുമൂടി, സുഹൃത്തുക്കൾ കസ്റ്റഡിയിൽ

കൊട്ടിയം: നെടുമ്പന മുട്ടയ്ക്കാവിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറത്തശേഷം ജീവനോടെ കുഴിച്ചുമൂടി. ഇയാളുടെ സുഹൃത്തുക്കളായ രണ്ട് പശ്ചിമബംഗാൾ സ്വദേശികളെ കണ്ണനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാൾ കുച്ച്ബിഹർ സ്വദേശി അൽത്താഫ് മിയ (29) ആണ് കൊല്ലപ്പെട്ടത്. പശ്ചിമബംഗാൾ ജൽപായ്‌ഗുഡി സ്വദേശികളായ ബികാസ് സെൻ (30), അൻവർ മുഹമ്മദ് (24) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. അൽത്താഫ്മിയയുടെ മൃതദേഹം രാത്രി 10.10-ഓടെ പോലീസ് കണ്ടെടുത്തു.
To advertise here, Contact Us
മുട്ടയ്ക്കാവിലുള്ള കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ് അൽത്താഫ് മിയ. ചീട്ടുകളിയിൽ മിടുക്കനായ ഇയാളുടെ കൈവശം ധാരാളം പണം ഉണ്ടായിരുന്നതായും അത് കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്നുമാണ് ഇരുവരും പോലീസിനോടു പറഞ്ഞത്. ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്തശേഷം താമസിക്കുന്നതിനു സമീപത്തുള്ള ആളൊഴിഞ്ഞ ചതുപ്പിൽ താഴ്ത്തിയതായാണ് ഇവർ പോലീസിനോടു പറഞ്ഞത്. കഴിഞ്ഞ 17-നാണ് അൽത്താഫ് മിയയെ താമസസ്ഥലത്തുനിന്നു കാണാതായത്.
പോലീസ് അൽത്താഫ് മിയയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കസ്റ്റഡിയിലുള്ള ബികാസ് സെന്നിന്റെയും അൻവറിന്റെയും ഫോണുകളിൽനിന്നാണ് അവസാന വിളികൾ വന്നതെന്ന് കണ്ടെത്തിയിരുന്നു. ഇരുവരെയും ചോദ്യംചെയ്യാൻ വിളിച്ചുവരുത്തി മൊഴികൾ രേഖപ്പെടുത്തി വിട്ടയച്ചു. കുറ്റം തെളിയാതിരിക്കാൻ തന്നെയും കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന തോന്നലിൽ വെളിച്ചിക്കാലയിലെ ഹോട്ടലിൽ പൊറോട്ട മേക്കറായ ബികാസ് സെൻ മലയാളി സുഹൃത്തിനോട് വിവരം പറഞ്ഞു. ഇയാളാണ് സംഭവം പോലീസിലറിയിച്ചത്. പിന്നാലെ മുട്ടയ്ക്കാവിലെ ഹോളോബ്രിക്സ് കമ്പനിയിലെ ലോഡിങ് തൊഴിലാളിയായ അൻവർ മുഹമ്മദിനെ പിടികൂടി.
അൽത്താഫ്മിയയുടെ മൃതദേഹം രാത്രി 10.10-ഓടെ പോലീസ് കണ്ടെടുത്തു. പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയ സ്ഥലത്തുനിന്നുതന്നെയാണ് മൃതദേഹം കണ്ടെടുത്തത്. രണ്ടരയടിയോളം താഴ്ചയിലായിരുന്നു കുഴിച്ചിട്ടിരുന്നത്.
ചാത്തന്നൂർ എ.സി.പി. ഗോപകുമാർ, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. അബ്ദുൽ വഹാബ്, കണ്ണനല്ലൂർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള കൊട്ടിയം പോലീസ് ഇൻസ്പെക്ടർ വിനോദ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ബാബുരാജ്, കൊല്ലം സ്പെഷ്യൽ തഹസിൽദാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, പഞ്ചായത്ത് അംഗം ഹാഷിം, ആസാദ് നാൽപ്പങ്ങൽ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. നാലുദിവസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ചുതുടങ്ങിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

