ലഹരിക്കേസില്‍ കുടുക്കി, പിന്നാലെ റഷ്യൻ സൈന്യത്തില്‍ നിര്‍ബന്ധിത സേവനം, രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യുവാവ്

മോസ്‌കോ: വിദ്യാർത്ഥി വിസയില്‍ റഷ്യയിലെത്തി കൊറിയർ കമ്ബനിയില്‍ ജോലിനോക്കുകയായിരുന്ന ഇന്ത്യൻ യുവാവ് യുക്രെയിനില്‍ യുദ്ധമുഖത്ത് കുടുങ്ങി.
ഗുജറാത്ത് മോർബി സ്വദേശി സഹില്‍ മുഹമ്മദ് ഹുസൈനാണ് നിർബന്ധിത സൈനിക സേവനത്തിനായി യുക്രെയിനില്‍ എത്തിപ്പെട്ടത്. ഒരു വ്യാജ ലഹരിക്കേസില്‍ തന്നെ കുടുക്കിയ ശേഷം റഷ്യൻ സൈന്യം സൈനിക സേവനത്തിന് നിർബന്ധിച്ചുവെന്നും തന്നെ കേന്ദ്രം രക്ഷിക്കണമെന്നുമാണ് സഹില്‍ വീഡിയോ സന്ദേശം വഴി അഭ്യർത്ഥിച്ചത്.
ഒരുകാരണവശാലും റഷ്യൻ സൈന്യത്തില്‍ ചേരരുതെന്ന് മറ്റ് ഇന്ത്യക്കാരോട് യുവാവ് വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. യുദ്ധത്തില്‍ മുൻനിര പോരാളിയായിരുന്ന യുവാവിനെ യുക്രെയിനിയൻ സൈന്യം പിടികൂടി. യുക്രെയിൻ അധികൃതരാണ് സഹിലിന്റെ വീഡിയോ പുറത്തുവിട്ടത്.
പഠനത്തോടൊപ്പം റഷ്യയില്‍ ഒരു കൊറിയർ കമ്ബനിയില്‍ താല്‍ക്കാലിക ജോലി ചെയ്യുകയായിരുന്നു താനെന്ന് സഹില്‍ വീഡിയോയില്‍ പറയുന്നു. ഇതിനിടെ വ്യാജ ലഹരിക്കടത്ത് കേസില്‍ പെടുത്തി തന്നെ കുടുക്കി. കേസില്‍ നിന്നും രക്ഷിക്കാമെന്ന് വാഗ്‌ദാനം ചെയ്‌താണ് റഷ്യൻ പൊലീസ് തന്നെ സൈന്യത്തില്‍ ചേർത്തതെന്ന് സഹില്‍ ആരോപിച്ചു.
15 ദിവസത്തോളം തനിക്ക് സൈനിക പരിശീലനം നല്‍കിയെന്നും തുടർന്ന് യുക്രെയിനിലേക്ക് അയച്ചതായും സഹില്‍ മുഹമ്മദ് ഹുസൈൻ പറഞ്ഞു. സാമ്ബത്തിക പ്രശ്‌നങ്ങളെ തുടർന്ന് താൻ റഷ്യയിലെത്തി സൗഹൃദം സ്ഥാപിച്ചവരെല്ലാം ലഹരിക്കടത്ത് സംഘമായിരുന്നെന്നും തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നുമാണ് സഹില്‍ അറിയിച്ചത്. സഹിലിന്റെ വീഡിയോ യുക്രെയ്ൻ അധികൃതർ ഗുജറാത്തിലുള്ള യുവാവിന്റെ മാതാവിന് അയച്ചുനല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തന്നെ രക്ഷിക്കണമെന്ന് യുവാവ് ആവശ്യപ്പെടുന്നതാണ് വീഡിയോയില്‍ ഉള്ളത്.

