സംസ്ഥാന സർക്കാറിന്റെ വികസന നേട്ടത്തില്‍ പ്രശംസിച്ച് ഗവര്‍ണര്‍; പതിനഞ്ചാം നിയസഭാ സമ്മേനത്തിന് തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ എട്ടാംസമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ തുടങ്ങി. രാവിലെ ഒന്‍പതോടെ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ നിയമസഭയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്ന് സഭാ കവാടത്തില്‍ ഗവണര്‍റെ സ്വീകരിച്ചു. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ നയപ്രഖ്യാപനം ഗവര്‍ണര്‍ ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ഗവര്‍ണര്‍ സര്‍ക്കാര്‍ ഭായ്-ഭായ് എന്ന് മുദ്രാവാക്യം വിളിച്ചു. കേന്ദ്രത്തിനെതിരായ വിമര്‍ശനം നയപ്രഖ്യാപനത്തില്‍ മയപ്പെടുത്തിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്ലക്കാര്‍ഡുകളുയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. ബജറ്റ് സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. 33 ദിവസമാണ് സമ്മേളനം.ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ആറുമുതല്‍ എട്ടുവരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ 2023-24 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചചെയ്ത് പാസാക്കുന്നതിനായി സമ്മേളനം നീക്കിവെച്ചിട്ടുണ്ട്. ബജറ്റിനെക്കുറിച്ചുള്ള രണ്ട് ധനവിനിയോഗബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ട്.

