ഇറാനിലേക്ക് അമേരിക്കയുടെ വലിയ കപ്പൽപ്പട നീങ്ങുന്നു; സ്ഥിരീകരിച്ച് ട്രംപ്

ഇറാനിലേക്ക് അമേരിക്കയുടെ വലിയ കപ്പൽപ്പട നീങ്ങുന്നുണ്ടെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ മാത്രമേ ഇറാനിൽ സൈനിക നടപടിയുണ്ടാകുകയുള്ളുവെന്നും ട്രംപ് വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ കപ്പൽപ്പട പശ്ചിമേഷ്യയിലെത്തും.
ഗ്രീൻലൻഡിന്റെ കാര്യത്തിൽ അമേരിക്ക ആഗ്രഹിക്കുന്നതെന്തും ചെയ്യാനാകുമെന്നും ട്രംപ് പറഞ്ഞു. പുതുതായി രൂപീകരിച്ച ബോർഡ് ഓഫ് പീസിന്റെ ചെയർമാനായി ആജീവാനന്തം സേവനമനുഷ്ഠിച്ചേക്കുമെന്നും ട്രംപ് വ്യക്തമാക്കി. ദാവോസിൽ നിന്നും വാഷിങ്ടണ്ണിലേക്ക് മടങ്ങവേ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.
അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അത്യന്താപേക്ഷിതമാണെന്നും വടക്കേ അമേരിക്കയുടെ ഭാഗമാണ് ഇൗ ദ്വീപെന്നും ട്രംപ് പറഞ്ഞിരുന്നു. രണ്ടാം ലോകയുദ്ധ സമയത്ത് യുഎസ് സേന ദ്വീപിലുണ്ടായിരുന്നു. യുഎസ് ആണ് ഡെൻമാർക്കിന് ദ്വീപ് കൈമാറിയത്. ഡെൻമാർക്കിന് അതിന്റെ നന്ദിയില്ലെന്നും ട്രംപ് ലോക സാന്പത്തിക ഫോറത്തിൽ സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു.
ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബലം പ്രയോഗിക്കില്ലെങ്കിലും അടിയന്തര ചർച്ചകൾ ആവശ്യമാണ്. ഇൗ ദ്വീപിനെ സംരക്ഷിക്കാൻ യുഎസിനേ കഴിയൂ. ഗ്രീൻലൻഡിനുമേലുള്ള യുഎസ് നിയന്ത്രണം നാറ്റോയ്ക്ക് ഭീഷണിയാകില്ല. യൂറോപ്പ് സ്വയം നശിപ്പിക്കുകയാണ്. തെറ്റായ ദിശയിലൂടെയാണ് അവരുടെ സഞ്ചാരം. യുഎസ്എ ലോകത്തിന്റെ സാമ്പത്തിക എൻജിനാണ്. അമേരിക്ക കുതിച്ചുയരുമ്പോൾ, ലോകം മുഴുവൻ കുതിച്ചുയരുമെന്നതാണ് ചരിത്രമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

