ടെമ്പോട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റി; സ്‌കൂളിലെ തീപ്പിടിത്തത്തിൽ ദുരൂഹത; തീയിട്ടെന്ന് പരാതി

തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയെന്ന് പരാതി. സ്‌കൂൾഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് ആരോ തീയിട്ടതാണെന്നാണ് സ്‌കൂൾ അധികൃതരുടെ പരാതി. സംഭവത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച പുലർച്ചെ 2.45-ഓടെയാണ് സ്‌കൂൾവളപ്പിൽ വൻ തീപ്പിടിത്തമുണ്ടായത്. ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾബസുകൾക്കാണ് തീപ്പിടിച്ചത്. മൂന്ന് ബസുകൾ പൂർണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു. സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത്. തീ ആളിക്കത്തുന്നത് കണ്ട സമീപവാസികളാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി തീയണയ്ക്കുകയായിരുന്നു. ഉടൻതന്നെ തീയണയ്ക്കാനായത് വലിയ അപകടം ഒഴിവാക്കി.
അതേസമയം, ബസുകൾ ആരോ കത്തിച്ചതാണെന്നാണ് സ്‌കൂൾ അധികൃതരുടെ പരാതി. രണ്ട് വലിയ ബസുകളും ഒരു ടെമ്പോ ട്രാവലർ മിനിബസുമാണ് പൂർണമായും കത്തിനശിച്ചത്. വലിയ ബസുകളെല്ലാം ഒരുമിച്ചാണ് നിർത്തിയിട്ടിരുന്നത്. ഒരു ടെമ്പോ ട്രാവലർ മറ്റൊരു സ്ഥലത്തും പാർക്ക്‌ചെയ്തിരുന്നു. എന്നാൽ, ടെമ്പോ ട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റിയശേഷമാണ് തീയിട്ടതെന്നാണ് പറയുന്നത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാൽ മാത്രമേ കൂടുതൽ വ്യക്തതവരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. കഴക്കൂട്ടം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

