KSDLIVENEWS

Real news for everyone

എന്‍റെ മക്കള്‍ക്ക് ഇനി ജീവിക്കാന്‍ കഴിയുമോ: തല ഉയര്‍ത്തി നടക്കാന്‍ പറ്റുമോ; ജസീലയുടെ പരാതി പൊലീസും സ്വീകരിച്ചില്ല

SHARE THIS ON

വിദ്യാനഗർ:  മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പൊലീസ് ചോദ്യംചെയ്തതിനു പിന്നാലെ പൊലീസിനും ഭർതൃവീട്ടുകാർക്കും അയൽവീട്ടുകാർക്കുമെതിരെ വിഡിയോ മൊബൈൽ ഫോണിൽ റിക്കോർഡ് ചെയ്തശേഷം യുവതി ജീവനൊടുക്കി സംഭവത്തിൽ അയല്‍വാസിക്കും കുടുംബത്തിനുമെതിരെ ജസീലയുെട കുടുംബം രംഗത്തെത്തി. ആലംപാടി നാൽത്തടുക്കയിലെ നബീസത്ത് ജസീലയാണ് (24) കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം വിദ്യാനഗർ പൊലീസിനു പരാതി നൽകി. ഈ മാസം 15ന് വിഷം കഴിച്ച ജസീല ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്.

ഭർത്താവിന്റെ ബോവിക്കാനം പൊവ്വലിലെ വീടിനു സമീപത്തെ വീട്ടിൽനിന്നു ഒൻപതര പവൻ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാർ ജസീലയ്ക്കെതിരെ ആദൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ജസീലയെ ചോദ്യം ചെയ്തെങ്കിലും ജസീല പരാതി നിഷേധിച്ചു. കഴിഞ്ഞദിവസം, പരാതി നൽകിയ അയൽവാസിയും ജസീലയുടെ ഭർതൃവീട്ടുകാരും ജസീലയുടെ വീട്ടിലെത്തി ഇതേച്ചൊല്ലി പ്രശ്നമുണ്ടാക്കി. ഇതിനു പിന്നാലെയാണു യുവതി വിഷം കഴിച്ചത്. താൻ മാനസികസംഘർഷം അനുഭവിക്കുന്നതായും മോഷ്ടിച്ചിട്ടില്ലെന്നും കരഞ്ഞുകൊണ്ടു ജസീല വിഡിയോയിൽ പറയുന്നുണ്ട്. ഇവരുടെ മരണമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി.

‘ചെയ്യാത്ത തെറ്റിന്റെ പേരിൽ ഞാൻ കുറെ അനുഭവിക്കുന്നുണ്ട്. എന്റെ സത്യം ആരും വിശ്വസിക്കുന്നില്ല. പരാതി കൊടുക്കാൻ പൊലീസ് സമ്മതിക്കുന്നില്ല. എന്റെ ഭാഗത്താണു തെറ്റെന്ന് പറഞ്ഞ് അവർ റിട്ടൺ കംപ്ലെയ്ന്റ് വാങ്ങുന്നില്ല’– വിഡിയോയിൽ ജസീല പറയുന്നു. സുഹൃത്തിന്റെ മാതാവിന്റെ കാണാതായ സ്വർണം താനെടുത്തെന്ന് അവർ ആരോപിക്കുന്നതായും സ്വർണമുള്ളതായി പോലും തനിക്ക് അറിയില്ലെന്നും ജസീല പറയുന്നു. തന്റെ മരണത്തിന് അവരാണ് ഉത്തരവാദികളെന്നും ജസീല വിഡിയോയിൽ പറയുന്നുണ്ട്. നാൽത്തടുക്കയിലെ ജലീലിന്റെയും മുംതാസിന്റെയും മകളാണ് ജസീല. ഭർത്താവ് അമീർ വിദേശത്താണ്. മക്കൾ: ഐസാൻ, മഹ്‌ഷൂഖ്. സഹോദരങ്ങൾ: അനസ്, ജസീറ.

ജസീലയുടെ വാക്കുകള്‍:
‘ചെയ്യാത്ത തെറ്റിന്‍റെ പേരില്‍ ഞാന്‍ കുറേ വിഷമിക്കുന്നുണ്ട്. എന്റെ ഫ്രണ്ടിന്‍റെ ഉമ്മാന്‍റെ ഗോള്‍ഡ് മിസ് ആയിട്ടുണ്ട്. അത് ഞാനെടുത്തുവെന്നാണ് പറയുന്നത്. ഞാനെടുത്തിട്ട് പോലുമില്ല. എനിക്ക് അറിയില്ല അങ്ങനെയൊരു സാധനമുള്ളത്. എന്‍റെ പേരില്‍ എന്തൊക്കെയോ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഞാന്‍ ഏതൊക്കെയോ ചെക്കന്‍മാരുടെ കൂടെ കോഴിക്കോട് പോയി റൂമെടുത്ത് നിന്നുവെന്നെല്ലാം എന്തൊക്കെയോ ആരോപണം പറഞ്ഞ് നടക്കുവാ. എന്‍റെ ഭര്‍ത്താവിന്‍റെ വീട്ടുകാരും പരിചയത്തിലുള്ളവരും അറിഞ്ഞു. എന്‍റെ വീട്ടില്‍ ആര്‍ക്കും സമാധാനമില്ല. മരിക്കേണ്ട അവസ്ഥയിലാണ് എല്ലാവരും. എന്‍റെയും എന്‍റെ മക്കളുടെയും മരണത്തിന് ഉത്തരവാദി എന്‍റെ ഫ്രണ്ടും അവരുടെ ഉപ്പയും ഉമ്മയുമാണ്. എന്നെ നാണംകെടുത്തി. രണ്ടുപേര്‍ ഇവിടെ വന്നിട്ടുണ്ടായിരുന്നു. അവര്‍ എന്തൊക്കെയോ അനാവശ്യം പറഞ്ഞിട്ട് പോയി. എന്‍റെ സത്യം ആരും വിശ്വസിക്കുന്നില്ല. റിട്ടണ്‍ കംപ്ലെയിന്‍റ് കൊടുക്കാമെന്ന് വച്ചാല്‍ പൊലീസ് സ്റ്റേഷനിലെ ആള്‍ക്കാര് അത് സമ്മതിക്കുന്നുമില്ല. എന്‍റെ ഭാഗത്താണ് തെറ്റെന്ന് പറഞ്ഞിട്ട് റിട്ടണ്‍ കംപ്ലെയിന്‍റ് കൊടുക്കാന്‍ അവര് സമ്മതിക്കുന്നില്ല. എന്‍റെ മരണത്തിന് ഉത്തരവാദി ഇവരൊക്കെയാണ്. എന്‍റെ ഹസ്ബന്‍റും ഉണ്ടതില്‍.

ഞാന്‍ അധിക ദിവസം ജീവിച്ചിരിക്കില്ല. എത്ര ദിവസം ഉണ്ടാകുമെന്ന് എനിക്ക് അറിയില്ല. എന്‍റെ സത്യം തെളിയാന്‍ വേണ്ടി മാക്സിമം ട്രൈ ചെയ്തു. ഞാന്‍ എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. ഞാന്‍ മരിച്ചിട്ടാണെങ്കിലും ഇതിന്‍റെ സത്യം തെളിഞ്ഞാല്‍ ഇവര്‍ക്ക് ആ ശിക്ഷ കൊടുക്കണം. എന്‍റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഞാന്‍ കാരണം ഒരു സമാധാനം ഉണ്ടായിട്ടില്ല. അവരെ എപ്പോഴും വിഷമിപ്പിച്ചു. ഇതിന്‍റെ പേരില്‍ അവര് കുറേ അനുഭവിക്കുന്നുണ്ട്. ഇനിയിപ്പോ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. കുറേ പ്രാര്‍ഥിച്ചു, നേര്‍ച്ച വച്ചു. എടുക്കാത്ത ആഭരണം ഞാന്‍ എങ്ങനെ പോയി കൊടുക്കാന്‍ ആണ്? ഒന്‍പതരപ്പവനുണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഹസ്ബന്‍റാണെങ്കില്‍ എപ്പോഴും ടോര്‍ച്ചര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. എനിക്ക് വേറെ ബോയ്സുമായി ബന്ധമുണ്ടെന്നൊക്കെയാണ് പറയുന്നത്.

എന്‍റെ മക്കളെ ഇവിടെ നിര്‍ത്താന്‍ പറ്റൂല. ആരും നോക്കാന്‍ ഇല്ല. അവരെയും ഞാന്‍ കൊണ്ടുപോകുവാ. ഞാന്‍ മരിച്ചിട്ടെങ്കിലും എന്‍റെ സത്യം തെളിയണം. ഇനിയെത്ര ദിവസം,എത്ര നിമിഷം, എത്ര മണിക്കൂര്‍ ഞാന്‍ നില്‍ക്കുമെന്ന് എനിക്ക് അറിയില്ല. അത്രയ്ക്കും വയ്യാത്ത അവസ്ഥയിലാണ് ഞാന്‍ ഉള്ളത്. ഞാനും എന്‍റെ മക്കളും പോയിട്ടുണ്ടെങ്കില്‍ ഇവരെ നിയമപരമായി ശിക്ഷിക്കണം. പൊലീസ് സ്റ്റേഷനില്‍ കംപ്ലെയിന്‍റ് കൊടുത്തിട്ട് അവരെന്നെ നാണംകെടുത്തിവച്ചു. സത്യം തെളിയാന്‍ കംപ്ലെയിന്‍റ് കൊടുക്കാന്‍ ഞാനാണ് പറഞ്ഞത്. പക്ഷേ എന്നെത്തന്നെ….ഞാനൊരു തെറ്റും ചെയ്തിട്ടില്ല. മരിച്ചാല്‍ ഞാനും എന്‍റെ മക്കളും പോയി. വേറെ ആര്‍ക്കും ഒന്നുമില്ല.

എല്ലാവരും എന്നെ കുറ്റപ്പെടുത്തുകയാണ്. ഇങ്ങനെയെല്ലാമാകും എന്നറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ആ വീട്ടിലേക്ക് പോകുമായിരുന്നോ? നിങ്ങള്‍ തന്നെ പറയ്. ഞാന്‍ മനസാവാചാ അറിയാത്ത കാര്യമാണിത്. അവിടെ റൂമെടുത്തിട്ട് പോയി, ഇവിടെ പോയി എന്നൊക്കെ പറയുന്നു. എനിക്കറിയത്തുപോലുമില്ല. ഗോള്‍ഡ് മിസായിട്ടുണ്ടെങ്കില്‍ അതിന്‍റെ പേര് പറയണം. അല്ലാതെ എന്നെ എന്തിനാ ഇങ്ങനെ നാണംകെടുത്തിയത്? എന്‍റെ മക്കള്‍ക്ക് ഇനി ജീവിക്കാന്‍ കഴിയുമോ? തല ഉയര്‍ത്തി നടക്കാന്‍ പറ്റുമോ? ഒന്നും പറ്റില്ലല്ലോ… അതുകൊണ്ടാണ് അവരെയും ഞാന്‍ കൊണ്ടുപോകുന്നത്. സത്യം ഒരു ദിവസം തെളിയുമെന്ന വിശ്വാസത്തോടെ ആണ് പോകുന്നത്. ഞാനീ ദുനിയാവില്‍ ഇല്ലെങ്കിലും ഒരു ദിവസം സത്യം തെളിയും. എന്‍റെ മക്കളെയും കൊണ്ട് ഞാന്‍ പോകുവാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!