മലപ്പുറത്ത് ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര് ഒത്തുചേരുന്നതിന് വിലക്ക്

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ എല്ലാ ആരാധനാലയങ്ങളിലും അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരാൻ പാടില്ലെന്ന് കളക്ടറുടെ ഉത്തരവ്. നിയന്ത്രണം ഇന്ന് അഞ്ചു മണി മുതൽ നിലവിൽ വരും. പൊതുജനങ്ങൾ പ്രാർഥന സ്വന്തം വീടുകളിലാക്കണമെന്നും ബന്ധുവീടുകളിൽ പോലും ഒത്തുചേരരുതെന്നും ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിർദേശിച്ചു. നിയന്ത്രണങ്ങൾ സംബന്ധിച്ച് മതനേതാക്കളുമായി ചർച്ച നടത്തിയതായും കളക്ടർ അറിയിച്ചു.
മലപ്പുറത്തെ 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നന്നംമുക്ക്, മുതവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ,പോത്തുക്കല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ,വെളിയംങ്കോട്, ആലങ്കോട്,വെട്ടം, പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് രാത്രി ഒമ്പത് മുതൽ ഏപ്രിൽ 30 വരെയാണ് നിരോധനാജ്ഞ.
ജില്ലയിൽ വ്യാഴാഴ്ച വരെ 17898 രോഗികളുണ്ടെന്നും രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്ന സാഹചര്യത്തിലാണ് കർശന നടപടികളെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ കൂട്ടിച്ചേർത്തു.

