KSDLIVENEWS

Real news for everyone

ജില്ലയിൽ പച്ചക്കറിയ്ക്കും കോഴിക്കും തോന്നിയ വില ഇട്ടാൽ വിവരമറിയും! കർശന താക്കീതുമായി കലക്ടറുടെ കീഴിൽ പരിശോധനാ സംഘം

SHARE THIS ON

കാസർകോട്: ജില്ലയിൽ കോഴിക്ക് കൂടിയ വില ഈടാക്കുന്നത് തൃക്കരിപ്പൂരിൽ. പരാതിയെ തുടർന്നു ഉദ്യോഗസ്ഥ സംഘം ടൗണിൽ പരിശോധന നടത്തി. അമിതവില ഈടാക്കുന്നതിനെതിരെ കച്ചവടക്കാർക്ക് കർശനമായ താക്കീതു നൽകി. പച്ചക്കറികൾക്കും കോഴിയിറച്ചിക്കും അമിതവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്. കോഴിക്ക് തൃക്കരിപ്പൂരിൽ കിലോയ്ക്ക് 170 രൂപ ഈടാക്കുന്നതായി വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് താലൂക്ക് സപ്ലൈ ഓഫിസർ കെ.എൻ.ബിന്ദുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

പരാതികളിൽ കഴമ്പുള്ളതായി ബോധ്യപ്പെട്ടുവെന്നു ബിന്ദു പറഞ്ഞു. പരിശോധന തുടങ്ങിയതോടെ  കടകളിൽ അതുവരെ ഉണ്ടായ വിലവിവര പട്ടിക മാറ്റിത്തുടങ്ങിയെന്നും ഉദ്യോഗസ്ഥ സംഘം പറഞ്ഞു. റേഷനിങ് ഇൻസ്പെക്ടർമാരായ എം.കെ.സൈഫുദ്ദീൻ, പി.ഹരിദാസ്, പി.കെ.ശശികുമാർ, ഡ്രൈവർ മനോജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് നോട്ടിസ് നൽകി. പരിശോധന സംബന്ധിച്ചുള്ള വിശദാംശങ്ങൾ കലക്ടർക്ക് കൈമാറും. വില നിയന്ത്രണ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു മൊത്ത വിതരണം നടത്തുന്നവരുടെ യോഗം കലക്ടർ വിളിച്ചു ചേർത്തിട്ടുണ്ട്. വരും ദിനങ്ങളിലും പരിശോധന കർശനമായി തുടരുമെന്നു ബിന്ദു അറിയിച്ചു. കോഴിയിറച്ചി വിൽപനയിൽ വില നിയന്ത്രണം പാലിക്കുന്നില്ലെന്നു നേരത്തെ ആക്ഷേപം ഉയർന്നതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘം ഇടയ്ക്കിടെ പരിശോധനക്കിറങ്ങണമെന്നു ആവശ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!