സാം കറന്റെ ഒറ്റയാൾ പോരാട്ടം, മുംബൈ ഇന്ത്യസിന് മുന്നിൽ തകർന്നടിഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് മുന്നിൽ തകർന്നടിഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുത്തു. തുടക്കത്തിൽ തന്നെ മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രങ്ങൾ എല്ലാം പിഴക്കുന്നതാണ് ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ കണ്ടത്. ആദ്യ ഓവറിൽ തന്നെ റിതുരാജ് ഗെയ്ക്വാദിനെ പവലിയനിലേക്ക് പറഞ്ഞയച്ച് ട്രെന്റ് ബോൾട്ട് മുംബൈക്ക് വേണ്ടി തുടങ്ങി. മുൻ നിര ബാറ്റ്സ്മാൻ എല്ലാം അനായാസം പവലിയൻ എത്തിയതോടെ ചെന്നൈ വമ്പൻ തകർച്ചയെ യാഥാർത്ഥ്യത്തിലേക്ക് പതിയെ എത്തിക്കൊണ്ടിരുന്നു. ചെന്നൈ നിരയിൽ 52 റൺസ് നേടി സാം കറൻ നടത്തിയ ഒറ്റയാൾ പോരാട്ടം മാത്രമാണ് ഇന്ന് പ്രതിരോധമായി ഉണ്ടായിരുന്നത്.
ഋതുരാജ് ഗെയ്ക്‌വാദ്(0), ഡു പ്ലെസ്സി(1), അമ്പാട്ടി റായ്ഡു(2), ജഗദീശൻ(0), രവീന്ദ്ര ജഡേജ(7), ദീപക് ചഹാർ(0) എന്നിങ്ങനെയായിരുന്നു ചെന്നൈ നിരയുടെ പതനം. നാല് റൺസിന് മൂന്ന് വിക്കറ്റ് വീഴ്തി മുംബൈ ഇന്ത്യൻസ് തുടങ്ങിയപ്പോൾ ചെന്നൈ വിയർത്തു. ധോണിയും ജഡേജയും ഒരു തിരിച്ച് വരവെന്ന പ്രതീക്ഷ ചെന്നൈ ആരാധകർക്ക് നൽകി. എന്നാൽ ജഡേജ പുറത്തായതിന് പിന്നാലെ 16 പന്തിൽ 16 റൺസ് എടുത്ത് ക്യാപ്റ്റൻ ധോണിയും മടങ്ങി. പിന്നീട് സാം കറനും ശർദുൽ താക്കുറും പതിയെ ചെന്നൈയുടെ ഇന്നിംഗ്സ് പടുത്തുയർത്തുകയായിരുന്നു. സാം കറൻ റൺസ് എടുത്തപ്പോൾ ശർദുൽ താക്കൂർ 11 റൺസുമെടുത്തു കോൾട്ടർ നൈലിനു വിക്കറ്റ് നൽകി മടങ്ങി. പിന്നീട് സാം കറനും ഇമ്രാൻ താഹിറും ചേർന്ന് ചെന്നൈയുടെ ഇന്നിംഗ്സ് തിരികെപ്പിടിക്കാനുള്ള ശ്രമം തുടങ്ങി.

