സ്വര്‍ഗത്തിലിപ്പോള്‍ ഉപരോധമില്ലാത്തൊരു പുതു ഗാസ: പിറവികൊണ്ടിരിക്കുന്നു’-കൊല്ലപ്പെടുംമുൻപ് ഹിബ എഴുതി

ഗാസ: അത്യുന്നതങ്ങളിലാണ് ഞങ്ങളിപ്പോള്‍.
ഞങ്ങളിവിടെ മറ്റൊരു നഗരം പണിയുകയാണ്;
രോഗികളും രക്തവുമില്ലാത്ത ഡോക്ടര്‍മാരുടെ,
വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രോശിച്ചടുക്കാത്ത അധ്യാപകരുടെ,
സങ്കടങ്ങളും സന്താപങ്ങളുമില്ലാത്ത
പുതുപുത്തൻ കുടുംബങ്ങളുടെ നഗരം.
അവിടെ
സ്വര്‍ഗം പകര്‍ത്തുന്നു, മാധ്യമപ്രവര്‍ത്തകര്‍.
അനശ്വരപ്രണയത്തില്‍
മുക്കിയെഴുതുന്നു, കവികള്‍.
എല്ലാവരും ഗസ്സയ്ക്കാരാണ്; എല്ലാവരും.
സ്വര്‍ഗത്തിലിപ്പോള്‍ ഒരു പുതു ഗസ്സ
പിറവികൊണ്ടിരിക്കുന്നു,
ഉപരോധമില്ലാത്ത ഗസ്സ..
മരണം ഗസ്സയ്ക്ക് അപ്രവചനീയമായൊരു
സംഗതിയല്ല. ഏതു നിമിഷവും മരണം കാത്തുകഴിയുന്നവരുടെ പേരാണ് ഫലസ്തീനികള്‍. എന്നാല്‍, ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ ചുറ്റും മരിച്ചുവീഴുന്ന മനുഷ്യരെ നോക്കി യുവ ഫലസ്തീൻ കവയിത്രിയും നോവലിസ്റ്റുമായ ഹിബ അബൂ നദ ഇങ്ങനെ കുറിക്കുമ്ബോള്‍ അതിന് അര്‍ത്ഥതലങ്ങളേറെയാണ്.
മരണത്തിനു മാത്രം തുറന്നുതരാനാകുന്ന സ്വാതന്ത്ര്യത്തിന്റെ വലിയൊരു കവാടമാണത്, ഫലസ്തീനികള്‍ക്ക്. ലോകത്തെ ഏറ്റവും വലിയ തുറന്ന തടവറയില്‍നിന്ന്, മിസൈലുകള്‍ ചീറിപ്പായുന്ന ആകാശത്തിനു കീഴെനിന്ന്, കൊടുംയാതനകളുടെ ലോകത്തുനിന്ന് സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗലോകത്തേക്കുള്ള യാത്രയാണതവര്‍ക്ക്. വിമോചനത്തിന്റെ യാത്രയെന്നും വേണമെങ്കില്‍ പറയാം.
ഹിബ ഫേസ്ബുക്കില്‍ അവസാനമായി പങ്കുവച്ച കുറിപ്പാണിത്. ശരിക്കും ഒടുവിലത്തെ കുറിപ്പായി മാറിയത്. രക്തത്തിന്റെ മണം തളംകെട്ടിക്കിടക്കുന്ന
മരണനഗരമായി മാറിയ ഗസ്സയില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആ പ്രതീക്ഷിതമായ വിധി ഹിബയും ഏറ്റുവാങ്ങിയിരിക്കുന്നു. ഗസ്സ മുനമ്ബില്‍ ലോകത്തിന്റെ കണ്‍മുന്നില്‍ ഇസ്രായേല്‍ നരഹത്യ തുടരുമ്ബോള്‍, ഫലസ്തീനികളുടെ ശബ്ദം പുറംലോകത്തെത്തിച്ച ഒരു എഴുത്തുകാരിക്കും അതില്‍നിന്നു രക്ഷയുണ്ടാകുമെന്നു കരുതുന്നത് വ്യാമോഹമല്ലേ..!
ഖാൻ യൂനിസില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിബ അബൂ നദ കൊല്ലപ്പെട്ടത്. 1991ല്‍ സൗദി അറേബ്യയിലെ വിശുദ്ധ നഗരം മക്കയിലാണ് ഹിബയുടെ ജനനം. 1948ല്‍ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ വീടും കൂടും നഷ്ടപ്പെട്ട് ഫലസ്തീനിലെ ബെയ്ത് ജിര്‍ജയില്‍നിന്ന് സൗദിയിലേക്കു കുടിയേറിയതാണ് 32കാരിയുടെ കുടുംബം.
ഗസ്സ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയില്‍നിന്ന് ബയോ കെമിസ്ട്രിയില്‍ ബിരുദവും ഗസ്സ അല്‍
ബയോ കെമിസ്ട്രിയില്‍ ബിരുദവും ഗസ്സ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് ഹിബ. വിദ്യാഭ്യാസ മേഖലയില്‍ തന്നെ പ്രവര്‍ത്തിച്ചുവരികയായിരുന്ന ഹിബ ഫലസ്തീൻ സാഹിത്യത്തിന്റെ പുതിയ മുഖമാണ്. 2017ല്‍ അറബ് സര്‍ഗാത്മകതയ്ക്കു ലഭിച്ച ഷാര്‍ജ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അവരെ തേടിയെത്തിയിട്ടുണ്ട്. ‘ഓക്‌സിജൻ ഈസ് നോട്ട് ഫോര്‍ ദ ഡെഡ്’ ഹിബയുടെ നോവലാണ്.

