ലൈംഗികാതിക്രമം: കേന്ദ്ര വാഴ്സിറ്റി അസി. പ്രഫസറെ ജോലിയിൽ നിന്നു മാറ്റി

കാസർകോട്: കേന്ദ്ര സർവകല അസി. പ്രഫസർ ലൈംഗികാതിക്രമം നടത്തിയതായി വിദ്യാർഥിനിയുടെ പരാതി. വാഴ്സിറ്റിയിലെ ഇംഗ്ലീഷും താരതമ്യ പഠനവും വിഭാഗത്തിലെ അസി. പ്രഫസർ ഡോ. ഇഫ്തികർ അഹമ്മദിനെതിരെയാണ് വൈസ് ചാൻസലർക്ക് പരാതി.അധ്യാപകനോട് തൽകാലം പഠിപ്പിക്കേണ്ടെന്ന് വി.സി നിർദേശിച്ചു.
ഏഴ് പേജുകളിലായി 32 പരാതികളാണ് അധ്യാപകനെതിരെ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബർ 13നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. അന്ന് ഇന്റേണൽ മിഡ് ടേം പരീക്ഷ നടന്നുകൊണ്ടിരിക്കെ ഒരു വിദ്യാർഥിനി ബോധംകെട്ട് വീണു. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഡോ. ഇഫ്തികർ അഹമ്മദ് പരീക്ഷാ ഹാളിൽ എത്തി. അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നു. ഇഫ്തികറുടെ പ്രഥമ ശുശ്രൂക്ഷ രീതികൾ പെൺകുട്ടിയെ അസ്വസ്ഥതയാക്കി അവൾ അയാളെ തട്ടിമാറ്റി.
എന്നാൽ ഇഫ്തികർ പിൻമാറിയില്ല. അൽപം കഴിഞ്ഞ് പെൺകുട്ടി ക്ലാസിനു പുറത്തേക്ക് പോയി. ഇഫ്തികർ പിന്നാലെ ചെന്നു. കുട്ടിയെ ആരവലി ഹെൽത്ത് ക്ലിനിക്കിലേക്ക് കാറിലേക്ക് കൊണ്ടുപോകും വഴിയും അതിക്രമം കാണിച്ചതായി പരാതിയിൽ പറയുന്നു. ഈ സമയം കുട്ടി ഇഫ്തികറെ തള്ളിമാറ്റി കൊണ്ടിരുന്നു. ആശുപത്രിയിൽ ഇക്കാര്യം ശ്രദ്ധിക്കാനിടയായ ഡോക്ടർ കുട്ടിയെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
യു.ജി.സിയുടെ കൈപുസ്തകത്തിലുംആഭ്യന്തര പരാതി സമിതിയുടെ ചട്ടത്തിലും ഇത്തരം കാര്യങ്ങൾ ലൈംഗികാതിക്രമമാണെന്ന് കൃത്യമായി നിർവചിച്ചതായി പരാതി സൂചിപ്പിച്ചു. ക്ലാസിൽ ഇഫ്തികറിന്റെ സാന്നിധ്യംതന്നെ ഭീഷണിയാണെന്ന് പരാതിയിൽ പറയുന്നു. പെൺകുട്ടികൾ ഭയന്നു കഴിയുകയാണെന്ന് പരാതിയിൽ പറഞ്ഞു. വാഴ്സിറ്റിയിലെ സംഘപരിവാർ സംഘടന അനുകൂലിയായ അധ്യാപകനെതിരെയുള്ള പരാതി പൂഴ്ത്തിവക്കാനും പിൻവലിപ്പിക്കാനും ശ്രമം നടന്നിരുന്നു. എന്നാൽ വിദ്യാർഥികളും പരാതികാരിയുടെ രക്ഷിതാക്കളും പരാതിയിൽ നടപടി ആവശ്യപ്പെട്ടതോടെയാണ് ആഭ്യന്തര പരാതി സമിതിക്ക് വി.സി പരാതി കൈമാറിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ 25 വിദ്യാർഥികളിൽ നിന്നും മൊഴിയെടുത്തു. തുടർന്ന് പഠിപ്പിക്കുന്നതിൽ നിന്നും അധ്യാപകനെ മാറ്റി നിർത്തുകയായിരുന്നു. കേന്ദ്രവാഴ്സിറ്റിക്കത്ത് സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഒരു അധ്യാപകന്റെ വധഭീഷണിക്കെതിരെ അധ്യാപികയുടെ പരാതി വനിത കമ്മീഷനിലാണ്.
കേന്ദ്രവാഴ്സിറ്റിയിൽ തനിക്കെതിരെ പരാതി നൽകിയെന്നത് ശരിയാണ് എന്നാൽ പകപോക്കുന്നതിെൻ റഭാഗമായുള്ള വ്യാജ ആരോപണങ്ങളാണ് അതെന്നും ഡോ. ഇഫ്തികർ അഹമ്മദ് പ്രതികരിച്ചു. 32 ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പരാതിയാണ് കുട്ടി നൽകിയത്. ഒരു കുട്ടിയല്ല നാല് കുട്ടികളുണ്ട്. എല്ലാ പരാതികൾക്കും മറുപടി നൽകിയിട്ടുണ്ട്. തന്റെ കൂടെ രാവിലെ മുതൽ മറ്റ് ജീവനക്കാരും ഉണ്ട്. താൻമദ്യപിച്ചിരുന്നോയെന്നും പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും വാസ്തവം ഉണ്ടോയെന്നും അവർക്കറിയാമെന്നും ഇഫ്തികർ കൂട്ടിച്ചേർത്തു

