ഒരു കോവിഡ് മരുന്നിനുകൂടി യു.എസില്‍ അംഗീകാരം; മരണ സാധ്യത 30 ശതമാനംവരെ കുറയ്ക്കും

ന്യൂയോർക്ക്: കോവിഡിനെതിരായ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഗുളികയ്ക്ക് കൂടി യുഎസിൽ അംഗീകാരം ലഭിച്ചു. മെർക്ക് എന്ന കമ്പനിയുടെ കോവിഡിനെതിരായ മരുന്നിനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകാരം നൽകിയത്. സമാനമായ ചികിത്സയ്ക്ക് ഫൈസറിന്റെ മരുന്നിന് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചിരുന്നു.
മോൽനുപിറാവിൽ എന്ന മെർക്കിന്റെ കോവിഡ് ഗുളിക റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സ് ആണ് വികസിപ്പിച്ചെടുത്തത്. ഉയർന്ന അപകടസാധ്യതയുള്ള രോഗികളിൽ ആശുപത്രിവാസവും മരണവും 30 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചതായി ഈ മരുന്നിന്റെ ക്ലിനിക്കൽ ട്രയലിൽ കണ്ടെത്തിയിട്ടുണ്ട്.
ഗുരുതരമായ രോഗത്തിന് സാധ്യതയുള്ള മുതിർന്ന ആളുകൾക്ക് ചികിത്സക്കായി ഈ മരുന്ന് ഉപയോഗിക്കാനാണ് എഫ്ഡിഐ അനുമതി നൽകിയിട്ടുള്ളത്. 18 വയസ്സിന് താഴെയുള്ളവരിൽ മരുന്ന് ഉപയോഗിക്കുന്നതിന് അനുമതിയില്ല. മോൽനുപിറാവിൽ എല്ലുകളേയും തരുണാസ്ഥിയുടെ വളർച്ചയേയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും എഫ്ഡിഎ മുന്നറിയിപ്പ് നൽകുന്നു.

