കാസർകോട് ഗവ.യുപി സ്കൂളിൽ
കുട്ടികൾക്കൊപ്പം ആടിയും പാടിയും കഥ പറഞ്ഞും മജിഷ്യൻ ഗോപിനാഥ്

കാസർകോട്: ആടിയും പാടിയും കഥ പറഞ്ഞും കുട്ടികളോടൊപ്പം ചെലവഴിച്ച് മജിഷ്യൻ ഗോപിനാഥ്. കുട്ടികളിൽ സർഗാത്മകവും ഉത്തരവാദിത്ത ബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തി കുടുംബത്തിലും സമൂഹത്തിലും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ചൈൽഡ് ആൻഡ് പൊലീസ്’ പദ്ധതി ജില്ലയിൽ തുടങ്ങുന്നതിന്റെ മുന്നോടിയായി കാസർകോട് ഗവ. യുപി സ്കൂളിൽ നടത്തിയ ‘തുടിപ്പ്’ സഹവാസ ക്യാംപിലാണ് മജീഷ്യൻ ഗോപിനാഥ് കുട്ടികളോടൊപ്പം കൂടാനെത്തിയത്. കുട്ടികളുടെ ചോദ്യത്തിനു മറുപടിയും വഴി തെറ്റാതെ പോകാനുള്ള വിദ്യയും നൽകി 2 മണിക്കൂറിലേറെ ചെലവഴിച്ചതാണ് മജിഷ്യന് മടങ്ങിയത്.
ജില്ലാ സോഷ്യൽ പൊലീസിങ് ഡിവിഷനും ജില്ലാ വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സ്കൂളിൽ ‘ഇതൾ സർഗവേദി’ ക്ലബ്ബും രൂപീകരിച്ചു. മുതിർന്ന ക്ലാസുകളിലെ കുട്ടികളെ ലക്ഷ്യമിട്ടു ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കെഡറ്റ്, ഹോപ് തുടങ്ങിയ പദ്ധതി വിജയമായിരുന്നു. ഇതിനെ തുടർന്നാണു ചൈൽഡ് ആൻഡ് പൊലീസ് പദ്ധതി യുപി വിഭാഗം കുട്ടികൾക്കായാണ് വിഭാവനം ചെയ്യുന്നത്. നിലവിൽ 5, 6 ക്ലാസുകളിലായുള്ള 80 കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്.
മുതിർന്ന ക്ലാസുകളിലെ കുട്ടികളിൽ ലഹരി ഉൾപ്പെടെയുള്ളവയുടെ ഉപയോഗം കൂടുന്നതായി ശ്രദ്ധയിൽപെടുകയും ഇവരെ തിരുത്താൻ ഏറെ പ്രയാസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ചെറുപ്രായത്തിൽതന്നെ കുട്ടികളെ ബോധവാന്മാരാക്കാനുള്ള പ്രവർത്തനമെന്ന നിലയിൽ യുപി ക്ലാസിൽ ഈ പദ്ധതി നടപ്പാക്കുന്നത്.ചെറിയ ക്ലാസുകളിൽ നിന്നുതന്നെ നിയമം, സത്യസന്ധത, പരസ്പര ബഹുമാനം, അച്ചടക്കം, മാനവികത, സഹജീവി സ്നേഹം, ദയ, കരുണ എന്നിവ ഉൾക്കൊണ്ട് പഠിച്ചാൽ ഭവിഷ്യത്തുകൾ മുൻകൂട്ടി തിരിച്ചറിഞ്ഞു അവയെ അകറ്റിനിർത്താൻ കുട്ടികൾ തയാറാവും എന്ന പ്രതീക്ഷയിലാണ് പദ്ധതി നടപ്പാക്കാക്കുന്നത്.
ക്യാംപിന്റെ സമാപനം ഡിഡിഇ ടി.വി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പി.ആദിത്യൻ അധ്യക്ഷത വഹിച്ചു.ക്യാംപ് ഡയറക്ടർ എ.ശ്രീകുമാർ, എസ്ഐ കെ.പ്രതീഷ്,നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം, സർവമംഗളറാവു,, പി.കെ.രാമകൃഷ്ണൻ, പ്രധാനാധ്യാപിക ഡി.വിമലകുമാരി, പിടിഎ പ്രസിഡന്റെ റാഷിദ് പൂരണം, ഡി.മോനിഷ, ജി.അൻവി എന്നിവർ പ്രസംഗിച്ചു.

