ആർ വാല്യൂ താഴുന്നു: കോവിഡ് തീവ്ര വ്യാപനത്തിന് അവസാനമായെന്ന് റിപ്പോർട്ട്

ചെന്നൈ∙ രാജ്യത്ത് കോവിഡ് തീവ്രവ്യാപനം അവസാനിക്കുന്നതായി പഠന റിപ്പോർട്ട്. ആർ വാല്യുവിലെ കുറവ് മുൻനിർത്തിയാണ് മദ്രാസ് ഐഐടിയുടെ റിപ്പോർട്ട്. ഒരാളിൽ നിന്ന് എത്ര പേരിലേക്കു രോഗം പകരാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ആർ വാല്യു കണക്കാക്കുന്നത്.
ജനുവരി 1 മുതൽ 6 വരെ 4 ആയിരുന്നു ആർ വാല്യു. ജനുവരി 7 മുതൽ 13 വരെ 2.2 ആയി. 14 മുതൽ 21 വരെ 1.57 ആയി കുറഞ്ഞു. മുംൈബയിലെ ആർ വാല്യു 0.67 ഉം ഡൽഹിയിലേത് 0.98 ഉം കൊൽക്കത്തയിലേത് 0.56 ഉം ആണ്.
കൊൽക്കത്തയിലേയും മുംബൈയിലേയും ആർ വാല്യു പ്രകാരം കോവിഡ് വ്യാപനം അവസാനിച്ചതായി അനുമാനിക്കാമെന്ന് മദ്രാസ് ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.ജയന്ത് ഝാ പറഞ്ഞു. ഡൽഹിയിലും ചെന്നൈയിലും അവസാനത്തിലേക്കടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 6 വരെയെ രൂക്ഷമായ വ്യാപനത്തിന് സാധ്യതയുള്ളു.
ഫെബ്രുവരി 1 മുതൽ 15 വരെയായിരിക്കും രൂക്ഷവ്യാപനത്തിന് സാധ്യതയെന്നായിരുന്നു ആദ്യ പഠനങ്ങൾ. ഞായറാഴ്ച 3,33,533 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലും കോവിഡ് കേസുകൾ കുറയുന്നുണ്ട്.

