8 ലക്ഷം രൂപ വായ്പ എടുത്ത് എയര്‍ ആംബുലൻസ് ഒരുക്കിയെങ്കിലും 49കാരനെ രക്ഷിക്കാനായില്ല: എയര്‍ ആംബുലൻസ് അപകടത്തില്‍ പൊലിഞ്ഞത് 7 ജീവൻ

റാഞ്ചി: ഉറ്റവനെ ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് ചാർട്ടർ ചെയ്തത് എട്ട് ലക്ഷം രൂപ വായ്പയെടുത്ത് കുടുംബം. ആശുപത്രിയിലേക്ക് പോകുംവഴി റാഞ്ചിയില്‍ അപകടത്തില്‍പ്പെട്ട എയർ ആംബുലൻസ് ചാർട്ടർ ചെയ്യാനാണ് 41കാരന്റെ കുടുംബം വൻതുക വായ്പ എടുത്തത്.
റാഞ്ചിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത അല്‍പ സമയത്തിനുള്ളില്‍ ജാർഖണ്ഡിലെ ചത്ര ജില്ലയില്‍ എയർ ആംബുലൻസ് തകർന്ന് വീണ് എല്ലാവരും കൊല്ലപ്പെട്ടിരുന്നു. രണ്ട് പൈലറ്റുമാർ,ഒരു ഡോക്ടർ, ഒരു പാരാമെഡിക് ഉദ്യോഗസ്ഥൻ അടക്കം ഏഴ് പേരാണ് എയർ ആംബുലൻസ് തകർന്ന് മരിച്ചത്. 41കാരനായ സഞ്ജയിനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു കുടുംബം.
ബീച്ച് ക്രാഫ്റ്റ് സി 90 മോഡല്‍ എയർ ആംബുലൻസ് ആണ് റാഞ്ചിയില്‍ തകർന്നത്. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ബേർഡ് എയർവേസ് ആണ് എയർ ആംബുലൻസ് പ്രവർത്തിപ്പിച്ചിരുന്നത്. സഞ്ജയ്ക്ക് ചികിത്സ ലഭ്യമാക്കാൻ സ്വന്തമായുള്ള സ്ഥലം വില്‍ക്കാൻ കുടുംബം ശ്രമിച്ചിരുന്നു. ഇത് ശരിയാകാതെ വന്നതോടെയാണ് വായ്പ എടുത്തും സുഹൃത്തുക്കളില്‍ നിന്ന് കടമെടുത്തും ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കും എയർ ആംബുലൻസ് ചാർട്ടർ ചെയ്യാനുമുള്ള പണം കുടുംബം സമാഹരിച്ചത്. തിങ്കളാഴ്ചയാണ് സഞ്ജയ്ക്ക് തന്റെ ചെറുകിട ഹോട്ടലിലുണ്ടായ അഗ്നിബാധയിലാണ് ഗുരുതര പൊള്ളലേറ്റത്. വീട്ടിലെ വരുമാനമുള്ള ഏക അംഗവും സഞ്ജയ് ആയിരുന്നു.
സഞ്ജയ്, ഭാര്യ അർച്ചന, ഉറ്റ ബന്ധു ധ്രുവ് എന്നിവരാണ് എയർ ആംബുലൻസിലുണ്ടായിരുന്നത്. എയർ ആംബുലൻസ് അപകടത്തില്‍ മരിച്ചവരെ ഇതിനോടം തിരിച്ചറിഞ്ഞിട്ടുണ്ട്. ക്യാപ്ടൻ വിവേക് വികാസ് ഭഗത്, കോ പൈലറ്റ് സർവജ്ദീപ് സിംഗ്, ഡോക്ടറായ വികാസ് കുമാർ ഗുപ്ത, പാരാമെഡിക് ആയ സച്ചിൻ കുമാർ മിശ്ര, രോഗിയായ സഞ്ജയ്, ഭാര്യ അർച്ചന,ബന്ധു ധ്രുവ് കുമാർ എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലേക്ക് സഞ്ജയിനെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു കുടുംബം. ടേക്ക് ഓഫ് കഴിഞ്ഞ് 23 മിനിറ്റിന് ശേഷം റഡാറില്‍ നിന്ന് കാണാതായ എയർ ആംബുലൻസ് തകരുകയായിരുന്നു.

