നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു

നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 1,637 പത്രികകള്‍ അംഗീകരിച്ചു. 337 പത്രികകള്‍ തള്ളി. രണ്ടു നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിച്ചു. 2125 നാമനിര്‍ദേശ പത്രികകള്‍ ആണ് ആകെ ലഭിച്ചത്. 6 മണി വരെയുള്ള കണക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടത്.
നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധനാവേളയില്‍ പലയിടത്തും അനിശ്ചിതത്വമാണ്. പരാതിയെ തുടര്‍ന്ന്, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരുടെ പത്രിക വൈകിയാണ് സ്വീകരിച്ചത്.
എല്‍ഡിഎഫ് പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് വി ഡി സതീശന്റെ പത്രികയില്‍ അനിശ്ചിതത്വമുണ്ടായത്. എന്നാല്‍, വി ഡി സതീശന്റെ വിശദീകരണം അംഗീകരിച്ച് പത്രിക സ്വീകരിക്കുകയായിരുന്നു. കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.
കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി റെജി ചെറിയാന്റെ ഒരു സെറ്റ് പത്രിക തള്ളി. വര്‍ഗീയ പരാമര്‍ശനം നടത്തിയ ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്റെ നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചു. ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിന്റെ പത്രിക സ്വീകരിച്ചതിനെതിരെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി എ മുഹമ്മദ് റിയാസിന്റെ അപരന്‍ പി സി മുഹമ്മദ് റിയാസിന്റെ പത്രിക തള്ളി. ഒറ്റപ്പാലത്ത് യുഡിഎപ് സ്ഥാനാര്‍ഥി പി.കെ ശശിയുടെ അപരന്‍ ശശി പി.കെ യുടെ പത്രിക സ്വീകരിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പ്രേംകുമാറിന്റെ അപരന്‍ കെ പ്രേമദാസന്റെ പത്രിക തള്ളി. കുന്നംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സി മൊയ്തീന്റെ പത്രിക അംഗീകരിച്ചു. അപരന്റെ പത്രിക തള്ളി. സത്യവാങ്മൂലം പൂര്‍ണമല്ലാത്തതിനാല്‍ അമ്പലപ്പുഴയിലെ അപര സ്ഥാനാര്‍ത്ഥി വി കെ സുധാകരന്റെ പത്രിക തള്ളി.

