KSDLIVENEWS

Real news for everyone

റിസ്വിയും കരുണും തിളങ്ങി: ഐപിഎല്ലില്‍ പഞ്ചാബിനെ തകർത്ത് ഡൽഹി

SHARE THIS ON

ജയ്പുര്‍: ഐപിഎല്ലില്‍ പഞ്ചാബിനെ തകർത്ത് ഡൽഹി. ആറുവിക്കറ്റിനാണ് ഡൽഹിയുടെ ജയം. പഞ്ചാബ് ഉയർത്തിയ 207 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. കരുൺ നായരും സമീർ റിസ്വിയുമാണ് ടീമിന് തുണയായത്. തോല്‍വിയോടെ പഞ്ചാബിന്റെ ക്വാളിഫയർ 1 മോഹങ്ങൾക്ക് തിരിച്ചടിയേറ്റു.

പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയുടെത് മികച്ച തുടക്കമായിരുന്നു. കെ.എല്‍. രാഹുലും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ടീമിനെ അമ്പത് കടത്തി. രാഹുലും(35) ഡു പ്ലെസിസും(23) പുറത്തായതിന് പിന്നാലെ കരുണ്‍ നായരും സെദിഖുള്ള അത്താളും(22) സ്‌കോറുയര്‍ത്തി.

ശ്രദ്ധയോടെ പഞ്ചാബ് താരങ്ങളെ നേരിട്ട കരുണ്‍ നായര്‍ ടീമിന് ജയപ്രതീക്ഷ സമ്മാനിച്ചു. കരുണും സമീര്‍ റിസ്വിയും ചേര്‍ന്ന് 150-കടത്തിയെങ്കിലും കരുണ്‍ പുറത്തായത് ടീമിനെ പ്രതിരോധത്തിലാക്കി. എന്നാല്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ ചേര്‍ത്തുപിടിച്ച് സമീര്‍ റിസ്വി വെടിക്കെട്ട് നടത്തിയതോടെ ടീം വിജയത്തിലെത്തി. റിസ്വി(58) അര്‍ധസെഞ്ചുറിയുമായി തിളങ്ങി. 19.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ലക്ഷ്യത്തിലെത്തി.

നേരത്തേ പഞ്ചാബ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ നഷ്ടമായി. ആറുറണ്‍സ് മാത്രമാണ് താരം നേടിയത്. രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് ടീമിനെ അമ്പത് കടത്തി. പ്രഭ്‌സിമ്രാന്‍ സിങ് 18 പന്തില്‍ നിന്ന് 28 റണ്‍സും ഇംഗ്ലിസ് 12 പന്തില്‍ നിന്ന് 32 റണ്‍സുമെടുത്തു. പിന്നീട് നായകന്‍ ശ്രേയസ്സ് അയ്യരാണ് സ്‌കോറുയര്‍ത്തിയത്.

നേഹല്‍ വധേര 16 റണ്‍സെടുത്ത് കൂടാരം കയറി. വിക്കറ്റുകള്‍ പോകുമ്പോഴും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ശ്രേയസ്സ് അയ്യരാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്. ശ്രേയസ്സ് 53 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്‌റ്റോയിനിസും വെടിക്കെട്ട് നടത്തിയതോടെ ടീം 200-കടന്നു. ഒടുക്കം നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 206 റണ്‍സെടുത്തു. സ്‌റ്റോയിനിസ് 16 പന്തില്‍ നിന്ന് 44 റണ്‍സെടുത്തു. ഡല്‍ഹിക്കായി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!