പൊതുമാപ്പിൽ എക്സിറ്റ് പാസ് ലഭിച്ചവർക്ക് ഒക്ടോബർ 31 വരെ രാജ്യത്ത് തങ്ങാം

ദുബായ്: പൊതുമാപ്പിൽ ഔട് പാസ് (എക്സിറ്റ് പാസ്) ലഭിച്ചുകഴിഞ്ഞാൽ നാട്ടിലേയ്ക്ക് മടങ്ങാൻ ഒക്ടോബർ 31 വരെ അധികൃതർ സമയം അനുവദിച്ചു. നേരത്തെ, പൊതുമാപ്പ് അപേക്ഷകർക്ക് നൽകിയ എക്സിറ്റ് പാസ് പ്രകാരം 14 ദിവസത്തിനകം മടങ്ങണമായിരുന്നു.
പലർക്കും വിമാന ടിക്കറ്റിന് വഴിയില്ലാത്തതിനാൽ കടുത്ത സമ്മർദം അനുഭവിക്കേണ്ടി വരുന്നതിനാൽ, ഇപ്പോൾ സമയം ഈ ഗ്രേസ് പിരീഡ് സ്കീമിന്റെ അവസാനം വരെ നീട്ടിയതായി സ്ഥിരീകരിച്ചു. വീസാ കാലാവധി കഴിഞ്ഞ് യുഎഇയിൽ താമസിക്കുന്നവർക്ക് പൊതുമാപ്പിലൂടെ അവരുടെ രാജ്യത്തേയ്ക്ക് തിരിച്ചുപോകാൻ കൂടുതൽ സമയം അനുവദിക്കാൻ യുഎഇ സർക്കാർ തീരുമാനിച്ചതായി ക്ലയന്റ് ഹാപ്പിനസ് വിഭാഗം ഡയറക്ടർ ലഫ്. ജനറൽ സലേം ബിൻ അലി പറഞ്ഞു.

അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെത്തിയ അപേക്ഷകർ
പൊതുമാപ്പ് കാലാവധിഅവസാനിക്കുന്ന ഒക്ടോബർ 31 നുള്ളിൽ എപ്പോൾ വേണമെങ്കിലും രാജ്യം വിടാൻ അനുവദിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും തിരക്കേറിയ ശൈത്യകാലത്ത് വിമാന നിരക്ക് വർധിക്കുമെന്നതിനാൽ പുറപ്പെടുന്നത് വൈകുന്നത് അവരുടെ സാമ്പത്തികനഷ്ടമുണ്ടാക്കുമെന്ന് ലഫ്. ജനറൽ ബിൻ അലി മുന്നറിയിപ്പ് നൽകി. കഴിയുന്നത്ര വേഗത്തിൽ മടങ്ങാൻ അഭ്യർഥിക്കുകയും ചെയ്തു.

അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെത്തിയ അപേക്ഷകർ.
താമസ രേഖകളുടെ പദവി നിയമപരമാക്കി യുഎഇയിൽ തുടരാനും അല്ലെങ്കിൽ പിഴകൾ നേരിടാതെ യുഎഇ വിടാനും അവസരമൊരുക്കുന്ന പൊതുമാപ്പ് പദ്ധതി ഇൗ മാസം ആദ്യമാണ് പ്രാബല്യത്തിൽ വന്നത്. ഇതിനകം ആയിരക്കണക്കിന് പേർ പൊതുമാപ്പ് ആനുകൂല്യങ്ങൾ സ്വന്തമാക്കി.

അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെത്തിയ അപേക്ഷകർ
നൂറോളം പേർക്ക് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലുള്ള കമ്പനികൾ വഴി വീസ ലഭിച്ചു ജോലി ലഭിക്കുകയും ചെയ്തു. ഔട്ട്പാസിലൂടെ യുഎഇ വിടാൻ ആഗ്രഹിക്കുന്നവരാണ് അൽ അവീർ കേന്ദ്രത്തിലെത്തേണ്ടത്. വീസാ സ്റ്റാറ്റസ് ശരിയാക്കാൻ താൽപര്യമുള്ളവർ രാജ്യത്തെ 86 ആമർ സെന്ററുകളിലൊന്നിനെ സമീപിച്ചാൽ മതി.

