വടക്കൻ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം; 19 ദിവസത്തിനിടെ 770 പേര് മരിച്ചു

തേല് അവീവ്: ഉപരോധത്തിലമർന്ന ജബാലിയ, ദേർ അല്‍ ബലാഹ് ഉള്‍പ്പെടെ വടക്കൻ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 73 പേർ കൊല്ലപ്പെട്ടു.
ഇതോടെ 19 ദിവസത്തിനിടെ പ്രദേശത്ത് കൊല്ലപ്പെടുന്ന ഫലസ്തീനികളടെ എണ്ണം 770 കവിയുകയും ആയിരത്തിലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗസ്സയിലും ലബനാനിലും വെടിനിർത്തലിന് ശ്രമം തുടരുമെന്ന് ഗള്‍ഫ് ഭരണാധികാരികള്‍ക്കു മുമ്ബാകെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ ഉറപ്പ് നല്കി. എന്നാല്‍ നിലവില്‍ വെടിനിർത്തല്‍ ചർച്ചകള്‍ക്ക് സാധ്യത കുറവാണെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിർബി അറിയിച്ചു. ഇറാനെ ആക്രമിക്കാൻ വ്യോമസേന പരിശീലനം തുടരുന്നതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
ഇന്നലെ രക്ഷാ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ട സിവില്‍ ഡിഫൻസ് ജീവനക്കാർക്ക് നേരെയും വ്യോമാക്രമണം നടന്നു. സംഭവത്തില്‍ നിരവധി ആളുകള്‍ മരിച്ചു. ആരോഗ്യ പ്രവർത്തകർക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക ആക്രമണം നടന്നു. ജബാലിയയിലെ ഇസ്രായേല്‍ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയതായി ഹമാസ് അറിയിച്ചു. ആക്രമണഭീതിയില്‍ ആയിരങ്ങളാണ് പ്രദേശത്തു നിന്ന് ലക്ഷ്യമറിയാതെ പലായനം ചെയ്തത്.
വടക്കൻ ഗസ്സയില്‍ സഹായം എത്തിക്കാനും വെടിനിർത്തല്‍ സാധ്യത അറിയാനും ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി ഇസ്രായേലില്‍ നിന്ന് സൗദിയിലെത്തിയ ആന്റണി ബ്ലിൻകൻ പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വെടിനിർത്തല്‍ ചർച്ചകള്‍ക്കുള്ള സാധ്യത വിരളമാണെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിർബി അഭപ്രായപ്പെട്ടു.
ബെയ്റൂത്ത് ഉള്‍പ്പെടെ ലബനാനിലും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മാറ്റമില്ല. ബെയ്റൂത്തിലെ കെട്ടിടങ്ങളില്‍ നിന്ന് ഒഴിയാൻ ഇസ്രായേല്‍ സേന മുന്നറിയിപ്പ് നല്കി. എന്നാല്‍ ഇസ്രയേലിന്റെ പ്രധാന കേന്ദ്രങ്ങള്‍ക്കു നേരെ കൂടുതല്‍ ഡ്രോണുകള്‍ അയച്ച് ഹിസ്ബുല്ല തിരിച്ചടിച്ചു. ഇതുവരെ 70 ഇസ്രായേല്‍ സൈനികരെ വധിക്കുകയും 600ല്‍ ഏറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹിസ്ബുല്ല അറിയിച്ചു. വ്യോമസേനയുടെ കരുത്ത് ഇറാൻ വൈകാതെ തിരിച്ചറിയുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ മുന്നറിയിപ്പ് നല്കി.

