ഇറാൻ-ഇസ്രായേല്‍ സംഘര്‍ഷ സാധ്യത; പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍

പാരിസ്: യുഎസ്- ഇറാൻ സംഘർഷം ഉണ്ടായേക്കുമെന്ന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍.
ഡച്ച് കെഎല്‍എം, ലുഫ്തൻസ, എയർ ഫ്രാൻസ് തുടങ്ങിയ കമ്പനികളാണ് സർവീസ് നിർത്തിവെച്ചത്. ഇസ്രായേല്‍, ദുബൈ, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവെച്ചതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.
ദുബൈ, തെല്‍ അവീവ് എന്നിവിടങ്ങളിലേക്കും ഗള്‍ഫ് മേഖലയിലെ മറ്റ് പ്രധാന ഹബുകളിലേക്കുള്ള സർവീസുകള്‍ റദ്ദാക്കിയതായി എയർ ഫ്രാൻസ് അറിയിച്ചു. ഡച്ച് എയർലൈനായ കെഎല്‍എം ഇറാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ നിർത്തിവെച്ചു. ലുഫ്തൻസ ഇസ്രായേലിലേക്ക് പകല്‍ സമയത്തുള്ള സർവീസുകള്‍ മാത്രമാണ് അനുവദിക്കുന്നത്. യുണൈറ്റഡ് എയർലൈൻസും എയർ കാനഡയും തെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
തങ്ങളുടെ നാവികപ്പട ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ദാവോസില്‍ നിന്ന് ലോക സാമ്പത്തിക ഫോറം കഴിഞ്ഞു മടങ്ങുമ്പോഴാണ് തങ്ങള്‍ ഇറാനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും വൻ സൈന്യം ഇറാനെ ലക്ഷ്യമിട്ട് നീങ്ങുന്നുണ്ടെന്നും ട്രംപ് പറഞ്ഞത്.

