കാസര്‍കോട് കളക്ടര്‍ക്കെതിരായ പരാതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ന്യൂഡൽഹി: കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബുവിനെതിരായ പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് തേടി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ഉദുമ എം എൽ എ കെ കുഞ്ഞിരാമന് എതിരെ നടപടി എടുത്തില്ല എന്ന പരാതിയിലാണ് റിപ്പോർട്ട് തേടിയത്.
അടിയന്തിരമായി റിപ്പോർട്ട് നൽകണമെന്നാണ് സംസ്ഥാന സർക്കാരിനോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. മലബാറിലെ മറ്റൊരു ജില്ലാ കളക്ടറുടെ രാഷ്ട്രീയ പശ്ചാത്തലം നിഷ്പക്ഷ തെരഞ്ഞെടുപ്പിന് ഗുണം ചെയ്യില്ല എന്ന പരാതിയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിൽ ആണ്.
ആലക്കോട് ജിഎൽപി സ്കൂളിലെ പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസർ ആയിരുന്ന ഡോ. കെ എം ശ്രീകുമാർ ആണ് എം എൽ എ യ്ക്ക് എതിരെ പരാതി നൽകിയിരുന്നത്. എം എൽ എ ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ശ്രീകുമാർ കൈമാറിയിരുന്നു. ശ്രീകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറോട് സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർ നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. ഇതിനിടയിലാണ് ജില്ലാ കളക്ടർ നിക്ഷപക്ഷമായല്ല ഇക്കാര്യത്തിൽ പ്രവർത്തിച്ചതെന്നാരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്.
മലബാറിലെ മറ്റൊരു ജില്ലാ കളക്ടർ പഠനകാലത്ത് സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഉണ്ടായിരുന്നെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ അദ്ദേഹം നിഷ്പക്ഷനായിരിക്കുമോ എന്ന് ആശങ്ക രേഖപ്പെടുത്തികൊണ്ടുള്ള പരാതിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. എന്നാൽ ഈ പരാതിയിൽ തുടർനടപടികൾ വേണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.

