KSDLIVENEWS

Real news for everyone

വെല്ലുവിളി നിറഞ്ഞ സമയം: ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥരാകാമെന്ന് ഇറാന്‍

SHARE THIS ON

ടെഹ്‌റാന്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥരാകാമെന്ന് ഇറാന്‍. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കാനുള്ള താത്പര്യം ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ചിയാണ് വ്യക്തമാക്കിയത്. ഇന്ത്യയേയും പാകിസ്താനെയും സഹോദരതുല്യരായവരെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര ധാരണ വളര്‍ത്തിയെടുക്കാന്‍ സന്നദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും പാകിസ്താനും സഹോദരതുല്യരായ അയല്‍ക്കാരാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശക്തമായ സാംസ്‌കാരിക ബന്ധമുണ്ട്. ജനങ്ങള്‍ തമ്മിലുമുള്ള ബന്ധമുണ്ട്. അത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ഞങ്ങള്‍ കണക്കാക്കുന്നത്. ഇരുരാജ്യങ്ങളിലുമുള്ള ഞങ്ങളുടെ മികച്ച ബന്ധം പ്രയോജനപ്പെടുത്തി വെല്ലുവിളി നിറഞ്ഞ സമയത്ത് ഇരുവര്‍ക്കുമിടയില്‍ പരസ്പര ധാരണയ്ക്കായി ശ്രമിക്കാന്‍ തയ്യാറാണ്- സയീദ് അബ്ബാസ് അരാഗ്ചി പറഞ്ഞു.

പ്രശസ്ത പേര്‍ഷ്യന്‍ കവിയായ സാദിയുടെ വരികള്‍ കുറിച്ചാണ് അരാഗ്ചി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ”ഒരാത്മാവിന്റെയും സത്തയുടെയും സൃഷ്ടിയിലെ അംഗങ്ങളാണ് എല്ലാ മനുഷ്യരും, അതിലൊരാള്‍ക്കുണ്ടാകുന്ന വേദന മറ്റുള്ളവരിലും അനുഭവപ്പെടും”- സാദിയുടെ വരികള്‍ കുറിച്ച് അരാഗ്ചി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!